പാലക്കാട്: ചിറ്റൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിൽ നിർണായകമായത് അപരസ്ഥാനാർഥി പിടിച്ച വോട്ടുകൾ. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ 6,510 വോട്ടുകൾക്കാണ് സോഷ്യലിസ്റ്റ് ജനതാദളിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിനെതിരെ ജയിച്ചത്. എന്നാൽ, ട്വിസ്റ്റ് മനസിലാകുക മണ്ഡലത്തിലെ മുരുകദാസിൻ്റെ അപരൻ മുരുകദാസ് പി.എസിൻ്റെ വോട്ടുകൾ പരിശോധിക്കുമ്പോഴാണ്. മുരുകദാസ് പി.എസ്. തെരഞ്ഞെടുപ്പിൽ നേടിയത് 6,984 വോട്ടുകളാണ്.
യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതൻ വിജയിച്ചത് 65,325 വോട്ടുകൾ നേടിയാണ്. എൽഡിഎഫിൻ്റെ അഡ്വ. വി. മുരുകദാസ് 58,815 വോട്ടുകളും ബിജെപിയുടെ പ്രാണേഷ് രാജേന്ദ്രൻ 14,697 വോട്ടുകളും നേടി. അപര സ്ഥാനാർഥി മുരുകദാസ് പി.എസ്. 6,984 വോട്ടുകളും നേടി.
സുമേഷ് അച്യുതനും മണ്ഡലത്തിൽ അപര സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിലും പേരിലെ സാമ്യത്തിനൊപ്പം ചിഹ്നത്തിലെ സാമ്യം കൂടിയായതോടെയാണ് വി. മുരുകദാസിന് തിരിച്ചടിയായത്. വി. മുരുകദാസ് മത്സരിച്ചത് മോതിരം ചിഹ്നത്തിലെങ്കിൽ പി.എസ്. മുരുകദാസിൻ്റെ ചിഹ്നം മാലയായിരുന്നു. ഇരുവരുടെയും ചിഹ്നത്തിലുള്ള സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് വോട്ട് മറിയാനുള്ള കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.