

തിരുവന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞുവെന്ന് കെ.സി. വേണുഗോപാൽ എം.പി. ബോർഡും ബാനറും വയ്ക്കുന്നത് മുഖ്യമന്ത്രി തീരുമാനത്തിൽ പരിഗണനയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാർ ചെയ്യാൻ പാടില്ലാത്തത് എല്ലാം എൽഡിഎഫ് ചെയ്തു. വർഗീയത ഇളക്കി വിടാനാണ് സിപിഐഎം ശ്രമിച്ചത്. എന്നാൽ ജാതി പറഞ്ഞ് വിഭജിക്കുന്നവർക്കൊപ്പം ജനം ഇല്ലെന്ന് നാട് തെളിയിച്ചുവെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
"സിപിഎം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്. രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്തതാണ് കഴിഞ്ഞ പത്ത് കൊല്ലമായി ചെയ്തത്. ഒരു സർക്കാർ ചെയ്യാൻ സ്വീകരിക്കാൻ പാടില്ലാത്ത ധിക്കാരപരമായ നടപടികളാണ് സ്വീകരിച്ചത്. അതിന്റെ മറുപടിയാണ് ജനം കൊടുത്തത്. ജാതിയും മതവുമല്ല, മറിച്ച് സ്ഥാനാർഥിയുടെ നന്മയും പാർട്ടിയുടെ ആശയങ്ങളുമാണ് വലുതെന്ന് ജനം തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. വാമനാപുരത്ത് സുധീർഷായ്ക്കെതിരെ വളരെ മോശം കമന്റുകളാണ് വന്നത്. എന്നിട്ടും ജനം ജയിപ്പിച്ചു. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ ജയിപ്പിച്ചു. ഈ സന്ദേശമാണ് കേരളത്തിലെ നന്മയുടെ സന്ദേശം", കെ.സി. വേണുഗോപാലിന്റെ വാക്കുകൾ.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. കൂടിയാലോചിച്ച് തീരുമാനിക്കും. പാർട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവർത്തകനാണ് താൻ. പാർട്ടിയുടെ നിലപാട് എന്തായാലും അതിനൊപ്പം നിൽക്കും. സിപിഐഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടിവിട്ട നേതാക്കളെ യുഡിഎഫിന്റെ സ്ഥാനാർഥികളാക്കാനുള്ള തീരുമാനവും ഈ വൻവിജയത്തിന് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.