തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി സിപിഐ മുഖപത്രം. യുഡിഎഫ് ജയത്തിനുള്ള പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണെന്നാണ് സിപിഐ മുഖപത്രത്തിൽ പറയുന്നത്. ഭരണത്തിലെ വീഴ്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണമെന്നും നിർദേശം. ആത്മപരിശോധന ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നാണ് തലക്കെട്ട്.
ഭരണത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽ നിന്ന് അകന്നുവെന്ന് ആത്മപരിശോധന വേണം. എന്തുകൊണ്ടാണ് പ്രമുഖ സിപിഐഎം നേതാക്കൾ പാർട്ടി വിട്ട് യൂഡിഎഫിനൊപ്പം ചേർന്നതെന്നും ചോദ്യം. ഇവർ സിപിഎമ്മിനെ വെല്ലുവിളിച്ച് ജയിച്ചത് ഇരുത്തി ചിന്തിപ്പിക്കാൻ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കംതട്ടിയിട്ടുണ്ടെന്നും ജനയുഗം മുഖപത്രത്തിൽ സിപിഐ.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവി ഇഴകീറി പരിശോധിക്കാനായി സിപിഐഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇത്രയും ശക്തമായ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണാനായില്ല. എസ്ഐആറിന് ശേഷമുണ്ടായ സാഹചര്യങ്ങൾ ഇടത് വിരുദ്ധ തരംഗത്തിനിടയാക്കി. കണ്ണൂരിൽ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പ്രതിഫലിച്ചെന്നുമാണ് വിലയിരുത്തൽ. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകളും നേതൃത്വം വിലയിരുത്തും.