കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിൽ തിളങ്ങുന്ന നേട്ടമാണ് ഇത്തവണ മുസ്ലീം ലീഗ് നേടിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയും ലീഗ് തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ മുസ്ലീം ലീഗിന് സർക്കാരിലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ. മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിലേറെ മന്ത്രിമാരെ ആവശ്യപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുളള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചെന്ന് മാത്രമല്ല 85,327 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചതെന്നും ശ്രദ്ധേയമാണ്. കെ.കെ. ശൈലജയുടെ റെക്കോർഡ് തിരുത്തിയാണ് കുഞ്ഞാലിക്കുട്ടി ഇക്കുറി നിയമസഭയിലേക്ക് എത്തുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് വേണമെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നു. അതതുകൊണ്ട് തന്നെ മികച്ച വിജയം നേടിയ ലീഗിന് യുഡിഎഫ് ഉപമുഖ്യമന്ത്രി പദവി നൽകിയാലും അത്ഭുതപ്പെടാനില്ല.
അതേസമയം, തെക്കൻകേരളത്തിൽ ഇത്തവണയും ഒരു സീറ്റ് നേടിയെടുക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞില്ല. പുനലൂരിൽ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് മത്സരിച്ചെങ്കിലും 21,529 വോട്ടുകൾക്ക് പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അബ്ദുറഹ്‌മാൻ രണ്ടത്താണിയായിരുന്നു മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി. ഇരവിപുരം മണ്ഡലത്തിലായിരുന്നു മുൻപ് ലീഗ് മത്സരിച്ചിരുന്നത്. പി.കെ.കെ. ബാവ ഇവിടെനിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മണ്ഡലം ആർഎസ്പിക്ക് നൽകിയതോടെ, സീറ്റ് വിഭജനം നടക്കുമ്പോൾ ലീഗിന്റെ സീറ്റിന്റെ കാര്യത്തിൽ തർക്കം പതിവായി.
ഇത്തവണ ചടയമംഗലം, അല്ലെങ്കിൽ പുനലൂർ എന്നായിരുന്നു മുന്നണിയിലെ ധാരണ. രണ്ടിടത്തുനിന്നും കോൺഗ്രസ് പ്രവർത്തകർ എതിർപ്പുയർത്തിയതോടെ അനിശ്ചിതത്വമായി. പുനലൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. പ്രശ്നങ്ങളെല്ലാം പറഞ്ഞവസാനിപ്പിച്ച് സ്ഥാനാർഥി പ്രചാരണത്തിനിറങ്ങാനും വൈകി. ഇതെല്ലാം വോട്ടെടുപ്പിൽ നിഴലിച്ചു.
യുഡിഎഫ് സർക്കാരിലെ രണ്ടാം നമ്പർ കാർ ലീഗിന് ആയിരിക്കുമെന്ന് വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു. പരാജയപ്പെട്ട മണ്ഡലങ്ങളിൽ മൂന്ന് എണ്ണത്തിൽ വളരെ ചെറിയ വോട്ടിന് മാത്രമാണ് ലീഗ് പിന്നിലായത്. ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിത എംഎൽഎ ഉണ്ടാകുന്നതെന്നതും ഈ വിജയത്തെ കൂടുതൽ അഭിമാനകരമാക്കുന്നെന്നുണ്ടെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.