ഡീൽ ആരോപണത്തിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച കോൺഗ്രസ്, ബിജെപിക്ക് അവസരമൊരുക്കി, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും എം.എ. ബേബി ന്യൂസ് മലയാളം ക്രോസ് ഫയറിൽ പറഞ്ഞു.
ആർ എസ് എസ്സിനെ പ്രതിരോധിക്കാൻ കേരളത്തിൽ ജീവൻ വെടിഞ്ഞ സി പി ഐ എം പ്രവർത്തകരുടെ കണക്ക് രാഹുലിനും, ഖാർഗെയ്ക്കും അറിയാമോ എന്ന് ചോദ്യം, ആർ എസ് എസ് ശാഖയ്ക്ക് കാവൽ നിൽക്കുന്നുവെന്ന് പറഞ്ഞ മുൻ കെപിസിസി പ്രസിഡന്റ് ഇപ്പോഴും സംസ്ഥാന നേതൃത്വത്തിലുണ്ടെന്നും എം. എ. ബേബി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കുത്തക മുതലാളിത്തം ഏറ്റവും കൂടുതൽ വളർന്നിട്ടുള്ളത് കോൺഗ്രസ് ഭരണത്തിൻ കീഴിലാണ്. ഇപ്പോൾ രാഹുൽ ഗാന്ധി അദാനിയെക്കുറിച്ച് പറയുന്നത് നല്ല കാര്യമാണ്. എന്നാൽ ഇടതുപക്ഷം എന്നത് എല്ലാക്കാലവും ജനപക്ഷമാണ്. അത് നിലനിൽക്കാൻ സിപിഐഎം ശ്രമങ്ങൾ നടത്തുന്നുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.
ബിജെപിക്കെതിരെ നിൽക്കാൻ ഇന്ത്യാ സഖ്യത്തിനായി ഏകോപനം നടത്തിയത് ഇടതു മുന്നണിയാണ്. നവകേരളത്തിന് ഭരണത്തുടർച്ച ആവശ്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തുടർഭരണം ജനങ്ങളുടെ ആവശ്യമാണെന്നും എം.എ. ബേബി പറഞ്ഞു.