തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സംഭവിച്ച പോരായ്മകളെ ഉയർത്തി കാട്ടി സിപിഐഎം സെക്രട്ടറിയേറ്റിൽ വിമർശനം. വ്യക്തികളെ കുറ്റപ്പെടുത്തിയുള്ള ചർച്ചകളല്ല നടന്നത്. പോരായ്മകൾ ഉടനീളം പരിശോധിച്ച് തിരുത്തൽ നടപടിയെടുക്കും. പാർട്ടി ഐകകണ്ഠ്യേന എടുത്ത തീരുമാനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ശ്രമം നടക്കുന്നതായും യോഗം വിലയിരുത്തി.
പാർട്ടിയിൽ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങൾ ശ്രമിക്കുന്നതായും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. പാർട്ടി എടുത്ത തീരുമാനങ്ങളെ ഇകഴ്ത്തി കാണിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് വിമർശനം യോഗത്തിൽ ഉണ്ടായി.
പാർട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ പറഞ്ഞു. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എം.എ. ബേബി പൂർണമായും അംഗീകരിച്ചു.
സമീപകാലത്തൊന്നും ഇല്ലാത്ത വിധം ഉയർന്ന കടുത്ത വിമർശനങ്ങൾ അടക്കം എല്ലാം പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു. എം.വി. ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായത്തിൽ തുടങ്ങി ശൈലിമാറ്റാൻ പിണറായി തയ്യാറാകണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ചുറ്റും നിൽക്കുന്നവർ ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന ശൈലി അപകടം ചെയ്തെന്നാണ് വിമർശനം. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവി ഗൗരവമേറിയതാമെന്നും അതിന്‍റെ കാര്യ കാരണങ്ങളും പാർട്ടി വേദികളിലും പുറത്തും ഒരുപോലെ ചർച്ചയാണ്. ചോദ്യങ്ങൾക്ക് ജാഗ്രതയോടെ മറുപടി പറയണമെന്നാണ് പ്രധാന നിർദ്ദേശം.