

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകുമായുള്ള (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ) ചർച്ചകൾ സമാജ്‌വാദി പാർട്ടി എതാണ്ട് അവസാനിപ്പിച്ചതായി സൂചന. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ഐ-പാകിൻ്റെ സഹായത്തോടെ മത്സരിച്ച പാർട്ടികൾക്ക് ഉണ്ടായ തിരിച്ചടികളാണ് ഇത്തരമൊരു തീരുമാനത്തിലെത്തിക്കാൻ അഖിലേഷ് യാദവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
അഖിലേഷ് യാദവ് നയിക്കുന്ന പാർട്ടി ഐ-പാകുമായി ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, പ്രചാരണ-മാനേജ്മെൻ്റ് സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ആ ചർച്ചകളാണ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കൂടുതൽ സ്വതന്ത്രമായ പ്രവർത്തന ശൈലി സ്വീകരിക്കാനാണ് പാർട്ടി ഉദേശിക്കുന്നത്. പുറത്തുനിന്നുള്ള ഏജൻസികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ വിശ്വസിക്കാനാണ് നേതൃത്വം താൽപര്യപ്പെടുന്നത്.
പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും നേരിട്ട പരാജയങ്ങളെ വളരെ ശ്രദ്ധയോടെയാണ് അഖിലേഷ് യാദവ് നോക്കിക്കാണുന്നത്. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രചാരണ മാനേജ്മെൻ്റിലും ഐ-പാക് പങ്കാളികളായിരുന്നു എന്നാണ് വിവരം.