

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം വികസനവും വാഗ്ദാനങ്ങളും മാത്രമല്ല, മറിച്ച് വോട്ടർമാരുടെ മുന്നിലെത്തുന്ന സ്ഥാനാർത്ഥികളുടെ പ്രായം കൂടിയാണ്.
81 വയസുള്ള എൽഡിഎഫിൻ്റെ രാമചന്ദ്രൻ കടന്നപ്പള്ളിയും, 80 വയസുള്ള പിണറായി വിജയനും, 76 വയസുള്ള യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനും, 74 വയസുള്ള പൂഞ്ഞാർ എൻഡിഎ സ്ഥാനാർഥി പി.സി. ജോർജും, ആറൻമുളയിലെ എൻഡിഎ സ്ഥാനാർഥി 73 വയസുള്ള കുമ്മനം രാജ ശേഖരനും, 79 വയസുള്ള അമ്പലപ്പുഴയിലെ സ്ഥാനാർഥി ജി. സുധാകരനും ഒക്കെ ഇത്തവണ നിയമ സഭാ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന സീനിയർമാരാണ്.
എല്ലാത്തവണയും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സീനിയർ സ്ഥാനാർഥികളുടെ പ്രായവും അധികാര മോഹവും ചർച്ചയാകാറുണ്ട്. ഇത്തവണ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് എലത്തൂരിൽ എൻസിപി സ്ഥാനാർത്ഥിയായ എ.കെ. ശശീന്ദ്രനാണ്. പ്രായത്തിൻ്റെ അവശതകൾ തളർത്തുമ്പോഴും ശശീന്ദ്രൻ വീണ്ടും ജനവിധി തേടുമ്പോൾ അത് അനുഭവസമ്പത്തോ അതോ അധികാരത്തോടുള്ള അമിത ആഗ്രഹമോ എന്നതാണ് ചോദ്യം?
സത്യത്തിൽ രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായം വേണോ?...
എൺപത് കഴിഞ്ഞ ഒരാൾ, ശാരീരികമായ അവശതകൾക്കിടയിലും വീണ്ടും അഞ്ച് വർഷം കൂടി ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് ശരിയാണോ?
പുതിയ തലമുറയ്ക്ക് തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര ഇടം ലഭിക്കാത്തതിന് ഒരു കാരണവും ഇത്തരം 'സീനിയർ' നേതാക്കൾ മാറാൻ തയ്യാറാകാത്തതാണ്. ചില സ്ഥാനാർഥികളുടെ കാര്യത്തിലെങ്കിലും പ്രായത്തിൻ്റേതായ അവശതകൾ ഭരണനിർവ്വഹണത്തെയും മണ്ഡലത്തിലെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നതിൽ സംശയമില്ല. ഒരു വ്യക്തി തന്നെ പതിറ്റാണ്ടുകളോളം അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തിന് ഗുണകരമാകാനുള്ള സാധ്യതയും കുറവാണ്.
പ്രായം എന്നത് കേവലം ഒരു അക്കം മാത്രമാണെന്നും, രാഷ്ട്രീയത്തിൽ പ്രായത്തേക്കാൾ പ്രധാനം അനുഭവസമ്പത്തും ജനപിന്തുണയുമാണെന്നുമാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. 1962-ൽ കെഎസ്യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ നിന്ന് തന്നെ മൂന്ന് തവണ തുടർച്ചയായി നിയമ സഭാംഗമായ വ്യക്തിയാണ്. അങ്ങനെ മൊത്തം ആറു തവണ നിയമ സഭാംഗം ആയ ആൾ. കഴിഞ്ഞ രണ്ടു ടേമുകളിലും പിണറായി മന്ത്രിസഭയിൽ മന്ത്രിയുമായി.
മുന്നണിയെ സംബന്ധിച്ച് പ്രായമോ ഭരണ ശേഷിയോ അല്ല, മറിച്ച് വിജയ സാധ്യതയുള്ള ഒരു സ്ഥാനാർഥിയെ ആയിരുന്നു എലത്തൂരിൽ വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്രയും വിമർശനങ്ങൾ ഉയർന്നു വന്നിട്ടും സ്ഥാനാർഥിത്വം തനിക്ക് തന്നെ വേണമെന്ന ശശീന്ദ്രൻ്റെ പിടിവാശിക്ക് പാർട്ടി കൂട്ടു നിന്നത്. പ്രായത്തിൻ്റെ കണക്ക് നോക്കിയാൽ വി.എസ് അച്യുതാനന്ദനാണ് സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി. 2016ൽ 92ാം വയസിൽ മലമ്പുഴയിൽ നിന്ന് സിപിഐഎം സ്ഥാനാർഥിയായി മത്സരിച്ച അച്യുതാനന്ദൻ അന്ന് 27,142 വോട്ടുകൾക്കാണ് വിജയിച്ച് നിയമ സഭയിലെത്തിയത്.
ആഗോളതലത്തിൽ തന്നെ രാഷ്ട്രീയ നേതാക്കളുടെ പ്രായം വലിയ ചർച്ചയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നാം ഇത് കണ്ടു. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളും 75 വയസ്സ് എന്ന ലക്ഷ്മണ രേഖ വെയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അത് നടപ്പിലാക്കാൻ പലപ്പോഴും സാധിക്കാറില്ല. യുവാക്കൾക്ക് അവസരം നൽകണമെന്ന മുറവിളി ശക്തമാകുമ്പോഴും, സീനിയർ നേതാക്കളുടെ സ്വാധീനം പാർട്ടികൾക്ക് തള്ളിക്കളയാനാവില്ല.
എ.കെ. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഒരു വ്യക്തിക്കെതിരെയുള്ള വിമർശനമല്ല, മറിച്ച് മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. പ്രായത്തിന്റെ അവശതകളാണോ അതോ അനുഭവത്തിന്റെ കരുത്താണോ എലത്തൂർ വോട്ടർമാർ പരിഗണിക്കുക? ചോദ്യങ്ങൾ പലതാണ്, പക്ഷേ അന്തിമ വിധി എഴുതേണ്ടത് ജനങ്ങളാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഈ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാകും.