തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും, നേതാക്കളുടെയും രാഷ്ട്രീയ ജാതകം തിരുത്തി എഴുതാൻ ഇത്തവണത്തെ ജനവിധി കാരണമാകും.
ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയ ഇടതു സർക്കാരിന് ഒരുതവണകൂടി ജനങ്ങൾ അംഗീകാരം നൽകിയാൽ മൂന്നാം ഊഴമെന്ന ചരിത്ര നേട്ടം പിണറായി വിജയൻ കുറിക്കും. വി.ഡി. സതീശനെ സംബന്ധിച്ച് അത് രാഷ്ട്രീയ വനവാസം കൂടിയായി മാറും.
അതേസമയം യുഡിഎഫ് ആണ് അധികാരത്തിലേക്ക് എത്തുന്നതെങ്കിൽ പിണറായി വിജയൻ എന്ന കരുത്തനായ നേതാവിൻ്റെ ഉരുക്കുമുഷ്ടി ദുർബലമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇനിയൊരു ടേം എന്നത് സ്വപ്നം മാത്രമായി മാറും. അധികാരം അട്ടിമറിഞ്ഞാൽ അടുത്തകാലത്തായി ദുർബലമായ സിപിഐഎം സംഘടനാ തലത്തിൽ വലിയ ക്ഷീണത്തിന് വഴിവെക്കും.
അക്കൗണ്ട് റീ ഓപ്പൺ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി നേതാവിന് പഴയ തട്ടകമായ കർണാടകയിലേക്ക് മടങ്ങേണ്ടിവരും. അങ്ങനെ നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ ജാതകം തിരുത്തി കുറിക്കുന്നത് ആകും ഇത്തവണത്തെ ഫലം.
പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.എ. മുഹമ്മദ് റിയാസ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, വി. മുരളീധരൻ തുടങ്ങിയ നേതാക്കൾ മുതൽ സാധാരണ പാർട്ടി പ്രവർത്തകർക്ക് വരെ മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പ് നിർണായകമായി മാറുകയാണ്.