

തൃശൂർ: തൃശൂരിൽ അഞ്ച് മണ്ഡലങ്ങളിൽ അടിയൊഴുക്കിന് സാധ്യതയെന്ന് എൽഡിഎഫ് വിലയിരുത്തൽ. തൃശൂർ, മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലാണ് അടിയൊഴുക്കിന് സാധ്യത. ത്രികോണ മത്സരം നടന്ന തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയം നേരിടുമെന്നും തൃശൂരിൽ രാഷ്ട്രീയ മത്സരം കാഴ്ചവെക്കാനായില്ലെന്നും 4000-8000 വോട്ടുകൾക്ക് സ്ഥാനാർഥി പരാജയപ്പെടുമെന്നും വിലയിരുത്തൽ.
സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചതും പത്മജ വേണുഗോപാലിന് അനുകൂലമായി നായർ സമുദായം നിലപാട് സ്വീകരിച്ചതും തിരിച്ചടിക്ക് കാരണമെന്നാണ് എൽഡിഎഫ് കരുതുന്നത്. സിപിഎമ്മിനുള്ളിൽ സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കുന്ന കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിന് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണം.
തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ തുടങ്ങി നാല് മണ്ഡലങ്ങളിൽ സിറോ മലബാർ സഭാ നിലപാടുകൾ ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നാണ് നിരീക്ഷണം. മണലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് രാഷ്ട്രീയേതര വോട്ടുകൾ നേടാനായില്ലെങ്കിലും പരാജയത്തിന് സാധ്യതയുണ്ടെന്നും മുന്നണി നേതൃത്വം വിലയിരുത്തുന്നു.
പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ എൽഡിഎഫ് പ്രതീക്ഷിക്കുന്ന ഫലം
കൊടുങ്ങല്ലൂർ - 4000 - 6000 വിജയം
കൈപ്പമംഗലം - 15000 - 18000 വിജയം ഉറപ്പ്
ഇരിങ്ങാലക്കുട - 5000 വിജയം
നാട്ടിക - 15000 വിജയം
മണലൂർ - 2000 - 6000 വിജയം
ഗുരുവായൂർ - 2000 -6000 വിജയം
ഒല്ലൂർ - 15000 - 20000 വിജയം ഉറപ്പ്
പുതുക്കാട് - 8000 - 15000 വിജയം
കുന്നംകുളം - 8000 - 10000 വിജയം
വടക്കാഞ്ചേരി - 5000 - 10000 വിജയം
ചേലക്കര - 12000 - 15000 വിജയം ഉറപ്പ്
ചാലക്കുടി - 1100 - 5000 - പരാജയം
തൃശൂർ - 4000 - 8000 പരാജയം