കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രചാരണത്തിന് വേഗം കൂട്ടിയിരിക്കുകയാണ് മുന്നണികൾ. മണ്ഡലങ്ങൾ നിലനിർത്താനും, കൈ വിട്ട് പോയവയെ തിരിച്ചുപിടിക്കാനുമുള്ള ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. കഴിഞ്ഞ 30 വർഷമായി ഇടതിനൊപ്പം നിൽക്കുന്ന നാദാപുരത്ത് ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുക. എക്കാലവും സിപിഐക്കൊപ്പം നിന്ന മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. യുവ നേതാവിനെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ പരിചയസമ്പന്നയെ മുൻനിർത്തിയാണ് ഇടതിൻ്റെ പോരാട്ടം.
1957 ലാണ് നാദാപുരം നിയമസഭ മണ്ഡലം നിലവിൽ വന്നത്. ഒന്നാം കേരള നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത് സിപിഐ നേതാവായ സി എച്ച് കണാരൻ ആയിരുന്നു. അന്നുമുതൽ ഇങ്ങോട്ട് സിപിഐയുടെ ശക്തമായ വേരോട്ടമുള്ള മണ്ണായി നാദാപുരം മാറി. 1960ൽ മുസ്ലീം ലീഗിലെ ഹമീദലി ഷംനാദ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 1967ൽ സിപിഐഎം പ്രതിനിധിയായ ഇ.വി. കുമാരൻ മണ്ഡലം ഒരിക്കൽ കൂടി ഇടതുപക്ഷത്തിനൊപ്പം ചേർത്തു.
1970ൽ എം കുമാരൻ ആയിരുന്നു എംഎൽഎ പിന്നീട് ഇങ്ങോട്ട് സിപിഐ തുടർച്ചയായി ജയിക്കുന്ന മണ്ഡലമായി നാദാപുരം മാറി സത്യൻ മൊകേരി മൂന്നുതവണയും ബിനോയ് വിശ്വം രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011ൽ വിജയനായിരുന്നു എംഎൽഎ.
ഇത്തവണ മണ്ഡലം നിലനിർത്താൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ അഡ്വക്കേറ്റ് പി. വസന്തത്തെയാണ് സിപിഐ നിയോഗിച്ചിരിക്കുന്നത്. എക്കാലവും സിപിഐ ജയിച്ചു കയറുന്ന മണ്ഡലം പിടിക്കാൻ യുഡിഎഫ് നിയോഗിച്ചത് യുവ യുവ നേതാവായ കെ.എം. അഭിജിത്തിനെയാണ്.
മണ്ഡലത്തിലെ യുവാക്കളുടെ പ്രാതിനിധ്യം വർദ്ധിച്ചതും രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റവും ഗുണമാകും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതിനാൽ പ്രാദേശികമായ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് അഭിജിത്ത് വോട്ട് തേടുന്നത്. നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി വിപിൻ ചന്ദ്രനാണ് മത്സരിക്കുന്നത് വോട്ട് വിഹിതം വർദ്ധിപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.