

തൃശൂർ: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. മതസ്പർധ വളർത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു എന്ന് കാണിച്ച് ഗുരുവായൂർ എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി. സുമേഷാണ് പരാതി നൽകിയത്.
വർഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലു വിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാർഥി സ്വീകരിക്കുന്നതെന്നാണ് എൽഡിഎഫ് ആരോപണം. ഗുരുവായൂരിൽ നടക്കുന്ന സ്ത്രീകളുടെ പരിപാടിയെ രാധായനം എന്ന് വിശേഷിപ്പിച്ച് സ്ത്രീകളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും എൽഡിഎഫ് ആരോപിക്കുന്നു. ഗോപാല കൃഷ്ണൻ എന്ന പേര് ദുരുപയോഗം ചെയ്ത് ദൈവമായി സ്വയം പ്രഖ്യാപിച്ച് സ്ഥാനാർഥിത്വം ദുരുപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.