

വയനാട്: മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത് യുഡിഎഫ് ഡീലിൻ്റെ ഭാഗം എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഐഎമ്മിന് എതിരായ കോൺഗ്രസിന്റെ ഡീൽ ആരോപണം കനുഗോലു ക്യാപ്സ്യൂൾ മാത്രമാണ്. കോൺഗ്രസ് നേതാക്കൾ ആദ്യം പറഞ്ഞത് സിപിഐഎം - ബിജെപി ഡീൽ എന്നാണെന്നും എം.എ. ബേബി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത നിലപാടും അത് നടപ്പിലാക്കലും പ്രാധാന്യമുള്ളതാണെന്ന് എം.എ. ബേബി പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ എൽഡിഎഫിനെ ജനങ്ങൾ പിന്തുണയ്ക്കും. താരതമ്യമില്ലാത്ത മുന്നേറ്റമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. അടിസ്ഥാന സൗകര്യ വികസനം, ദേശീയ പാത, വിഴിഞ്ഞം, ജലഗതാഗത പദ്ധതികളെല്ലാം നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാരാണ്. യന്ത്രവത്കരണത്തെയല്ല, തൊഴിലാളികളെ പിന്തള്ളാതെ തൊഴിലുറപ്പ് നൽകണമെന്നാണ് എൽഡിഎഫ് നിലപാടെന്നും ബേബി പറഞ്ഞു.
സംരംഭകർക്ക് സുരക്ഷിതത്വവും വ്യവസായ സൗഹൃദ അന്തരീക്ഷവും വേണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും ബേബി പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ 28ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. കേരള പിറവിയുടെ 75ാം വർഷത്തിൽ പുതിയ കേരളത്തെ എങ്ങനെ രൂപപ്പെടുത്തണമെന്ന മാതൃക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ 10 വർഷം കാലം കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിൽ ഇടതുപക്ഷം വീണ്ടും വിജയിക്കുമെന്നും ബേബി പറഞ്ഞു.