ആലപ്പുഴ: അമ്പലപ്പുഴയിലെ പ്രചാരണ യോഗത്തിലും ബിജെപി - സിപിഐഎം ഡീൽ ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരന്തരം തന്നെ ആക്രമിക്കുന്ന മോദി പിണറായി വിജയനെ തൊടുന്നില്ല. സ്വർണക്കൊള്ളയേക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഇടതുപക്ഷത്തെ നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജി. സുധാകരൻ്റെ പ്രചാരണ വേദിയിലാണ് രാഹുൽ ഗാന്ധി എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കം പരിപാടിയിൽ പങ്കെടുത്തു.
ജി. സുധാകരൻ അവസരവാദിയല്ലെന്നും സിപിഐഎമ്മിൽ മനംമടുത്തത് കൊണ്ടാണ് സുധാകരൻ പാർട്ടി വിട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരൻ പാർട്ടി വിട്ടത് പ്രത്യയശാസ്ത്രപരമായി സിപിഐഎമ്മിൽ സംഭവിച്ച പ്രശ്നങ്ങൾ കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. ആലപ്പുഴയിലേത് കൂടാതെ ഇടുക്കിയിലും എറണാകുളത്തും പ്രചാരണവേദികളിൽ രാഹുൽ ഗാന്ധി എത്തും.
അതേസമയം, നരേന്ദ്ര മോദിയും ഇന്ന് പ്രചാരണത്തിനായി കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് നാലിന് തിരുവല്ലയിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ശേഷം, തലസ്ഥാനത്ത് റോഡ് ഷോയിലും പങ്കെടുക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇന്ന് കൊച്ചിയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.