കോഴിക്കോട്: മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ ലീഗിൽ കടുത്ത അതൃപ്തി. ജനവികാരം മാനിക്കാതെ വന്നാൽ തിരിച്ചടിയാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. വി.ഡി. സതീശന് വേണ്ടി ലീഗ് പ്രവർത്തകരും പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കും. കെ.സി. വേണുഗോപാലിനെ പിന്തുണച്ചവർക്കെതിരെ വിമർശനവും ശക്തമാണ്.
മുസ്ലീം ലീഗ് തുടക്കം മുതൽ സ്വീകരിച്ച നിലപാട് ജനവികാരത്തിന് ഒപ്പം നിൽക്കുക, വി.ഡി. സതീശനൊപ്പം നിൽക്കുക എന്നതാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് നിരീക്ഷകർ ഘടകകക്ഷികളോട് അഭിപ്രായം തേടിയപ്പോൾ മുസ്ലീം ലീഗ് വ്യക്തമാക്കിയതും അതുതന്നെ ആയിരുന്നു. എന്നാൽ, ഇതുവരെയും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമാകാതെ പോകുന്നതിൽ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വി.ഡി. സതീശനെ അനുകൂലിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അതിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രവർത്തകരോ വി.ഡി. സതീശൻ അനുകൂലികളോ മാത്രമല്ല. കഴിഞ്ഞ ദിവസം വടകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രാദേശിക നേതാവ് പങ്കെടുത്തിരുന്നു. നാദാപുരത്തും ലീഗ് പ്രാദേശിക പ്രവർത്തകർ പങ്കെടുത്തിരുന്നു.