

നേമം: കേരള രാഷ്ട്രീയത്തിൽ കനത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളയിടം. കേരളത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഇടം. അതാണ് നേമം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേമത്ത് വീണ്ടും പോരാട്ടം മുറുകുകയാണ്. ഇത്തവണ നേമം വീണ്ടും ഒരു ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.
മൂന്ന് മുന്നണികളും അവരുടെ ഏറ്റവും ശക്തരായ സ്ഥാനാർഥികളെ തന്നെ നേമത്ത് രംഗത്തിറക്കിയിട്ടുണ്ട്. എൽഡിഎഫിനായി സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായി പ്രകടനം കാഴ്ചവച്ച വി.ശിവൻകുട്ടി, യുഡിഎഫിനായി കെ.എസ് ശബരീനാഥൻ, എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്.
1957ൽ രൂപീകൃതമായ നേമം മണ്ഡലം ഇടതിനെയും വലതിനെയും മാറിമാറി തുണച്ചിട്ടുണ്ട്. കെ.കരുണാകരനെപ്പോലെയുള്ള അതികായന്മാർ പ്രതിനിധീകരിച്ച മണ്ഡലം. എന്നാൽ 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നേമത്തെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു. 2016ൽ ഒ. രാജഗോപാലിലൂടെ ബിജെപി കേരള നിയമസഭയിൽ ആദ്യമായി താമര വിരിയിച്ചു.
യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതാണ് രാജഗോപാലിൻ്റെ വിജയത്തിലേക്ക് നയിച്ചതെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം. എന്നാൽ 2021ൽ കെ. മുരളീധരൻ ശക്തമായ മത്സരം കാഴ്ചവച്ചതോടെ യുഡിഎഫിൻ്റെ വോട്ട് ശതമാനം ഉയരുകയും ഇത് വി.ശിവൻകുട്ടിയുടെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ വി.ശിവൻ കുട്ടി 38.24% വോട്ട് നേടിയപ്പോൾ ബിജെപിയുടെ കുമ്മനം രാജശേഖരൻ 35.54% വോട്ടുമായി തൊട്ടുപിന്നിൽ തന്നെയുണ്ടായിരുന്നു.
ഇത്തവണ യുവനേതാവായ ശബരീനാഥനിലൂടെ കെ.മുരളീധരൻ നേടിയ വോട്ടുകൾ നിലനിർത്താനും വോട്ട് ശതമാനം വർധിപ്പിക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻ്റ് എന്ന നിലയിലുള്ള ശബരീനാഥൻ്റെ സ്വാധീനം യുവ വോട്ടർമാരെ ആകർഷിക്കുമെന്നും കോൺഗ്രസിന് പ്രതീക്ഷയുണ്ട്. കോൺഗ്രസിൻ്റെ ഈ കണക്കുകൂട്ടൽ തന്നെയാണ് എൽഡിഎഫിനും നേമത്ത് പ്രതീക്ഷയേകുന്നത്.
ശബരീനാഥൻ കോൺഗ്രസ് വോട്ടുകൾ പിടിച്ചാൽ അത് തങ്ങൾക്ക് ഗുണകരമായേക്കുമെന്നാണ് എൽഡിഎഫ് കരുതുന്നത്. ചുരുക്കത്തിൽ, ബിജെപിയും സിപിഐഎമ്മും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേമത്ത്, യുഡിഎഫിൻ്റെ വോട്ട് വിഹിതം വർധിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് ശബരീനാഥന് മുന്നിലുള്ളത്.
2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി നേടിയ 6000ലേറെ വോട്ടുകളുടെ മേൽകൈയ്യാണ് എൻഡിഎയുടെ ആത്മവിശ്വാസമെന്നിരിക്കെ ഇത്തവണ നേമത്ത് ആര് ജയിക്കുമെന്ന് തീരുമാനിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളായിരിക്കും.
സ്ഥാനാർഥികളുടെ വ്യക്തിപരമായ സ്വീകാര്യത.
യുഡിഎഫ് പിടിക്കുന്ന വോട്ടുകളുടെ എണ്ണം.
ഭരണവിരുദ്ധ വികാരം അല്ലെങ്കിൽ അനുകൂല തരംഗം.
അന്തിമ വിധി വരുമ്പോൾ ഇടതുപക്ഷത്തിന് കോട്ട കാക്കാനാകുമോ? അതോ താമര വീണ്ടും വിരിയുമോ? അതോ യുഡിഎഫ് സർപ്രൈസ് സമ്മാനിക്കുമോ? ഇതാണ് ഇനി അറിയേണ്ടത്.