

വയനാട്: ഐ.സി. ബാലകൃഷ്ണൻ്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുന്നതിൽ പ്രതിഷേധവുമായി ജീവനൊടുക്കിയ മുൻ ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം. മരണത്തിന് കാരണക്കാരനായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയ പ്രിയങ്കാ ഗാന്ധി അതേ ആൾക്ക് വേണ്ടി തന്നെ പ്രചാരണത്തിനെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ.എം. വിജയൻ്റെ മരുമകൾ പത്മജ പറഞ്ഞു. ഇതിനെതിരെ താനും കുടുംബവും നാളെ ഗാന്ധി സ്ക്വയറിൽ ഉപവാസമിരിക്കുമെന്ന് പത്മജ അറിയിച്ചു.
വയനാട് ഡിസിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കേസിൽ ഐ.സി. ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിന്നു. സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എൻ.എം. വിജയൻ്റെയും മകൻ്റെയും മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
2024ലാണ് എൻ.എം. വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തത്.