കോട്ടയം: കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിന് കുഴപ്പമില്ലെന്ന് ജി. സുകുമാരന്‍ നായര്‍. ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുന്നില്ല. ഇക്കാര്യമെല്ലാം സാധാരണ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, വി.ഡി. സതീശന്‍റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളതെന്നും എന്നാല്‍ തിരുത്തണമെന്ന് താന്‍ പറയില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാക്കണമോ എന്നത് കോണ്‍ഗ്രസിന്‍റെ കാര്യമാണ്. ആരെ തീരുമാനിച്ചാലും സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടി യുഡിഎഫിൻ്റെ മിടുക്കല്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. ഒരിക്കലുമല്ല. പൊറുതിമുട്ടിയ ജനങ്ങൾ ഒരു മാറ്റംവരാൻ ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചു എന്നേയുള്ളൂവെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ തിരിച്ച് വോട്ടു ചെയ്യണമെങ്കില്‍ അതിന്‍റെ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണം. പത്തനാപുരത്ത് ആരെയും ജയിപ്പിക്കണമെന്നും തോല്‍പ്പിക്കണമെന്നും പെരുന്നയില്‍ നിന്ന് നല്‍കിയിരുന്നില്ലെന്നും സമദൂരം പാലിക്കുന്നതാണ് എന്‍എസ്എസിന്‍റെ നിലപാട്. അത് പാലിക്കണമെന്നേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് അനാവശ്യമായി സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയെടുത്തിട്ടുമില്ല, ആവശ്യപ്പെടാറുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.