കൊല്ലം: പുനലൂർ സീറ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് ലീഗ് പോരിൽ മഞ്ഞുരുകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപിലിന്റെ നിർദേശ പ്രകാരം കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ യോഗം ഉടൻ ചേരും. വിമത മത്സരം ഒഴിവാക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെ യോഗം ചേരും. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച യുഡിഎഫ് സ്ഥാനാർഥി നൗഷാദ് യൂനുസ്, നിയോജക മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെയുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം നെൽസൺ സെബാസ്റ്റ്യൻ്റെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പുനലൂർ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നീക്കം. പ്രാദേശിക നേതാക്കന്മാരുമായി നേതൃത്വം തന്നെ ഇടപെട്ട് ചർച്ച നടത്തി പ്രശ്ന പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. മണ്ഡലം മുസ്ലീം ലീഗിന് നൽകിയതിന് പിന്നാലെയാണ് പ്രതിഷേധിച്ച് ഡിസിസി ട്രഷററും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനും നഗരസഭ കൗൺസിലറുമായ നെൽസൺ സെബാസ്റ്റ്യൻ മത്സരിക്കാനുള്ള നിലപാടറിയിച്ചത്.
സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് നേരത്തെ കോൺഗ്രസ് വിട്ടുനിന്നിരുന്നു. ഇതോടെ പുനലൂരിൽ കോൺഗ്രസ് വിമതൻ പിന്മാറിയില്ലെങ്കിൽ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് എതിരെ ലീഗുകാരെ വിമതരാക്കി മത്സരിപ്പിക്കുമെന്ന് മുസ്ലീം ലീഗ് നിലപാടെടുത്തിരുന്നു.