തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്ന വി.ഡി. സതീശൻ്റെ വാദം തള്ളി രമേശ് ചെന്നിത്തല. അങ്ങനെ ഒരു അഭിപ്രായം തനിക്കില്ലെന്നും ആർക്കും ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ന്യൂസ് ഡയറക്ടർ ഇ. സനീഷ് നടത്തിയ ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഞാൻ മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം ജനങ്ങൾക്ക് ഉണ്ടെന്നും ചെന്നിത്തല ന്യൂസ് മലയാളത്തോട് മനസ് തുറന്നു. അത് പലരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്, പക്ഷെ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ചെന്നിത്തല വ്യക്തമാക്കി.
അഭിമന്യു രക്തസാക്ഷി ഫണ്ടിലും സിപിഐഎം തിരിമറി നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വയനാട് കോൺഗ്രസ് പുനരധിവാസത്തെ സംബന്ധിച്ചുള്ള ചോദ്യത്തിലാണ് ചെന്നിത്തലയുടെ മറുപടി. വയനാടിനായി കോൺഗ്രസ് പിരിച്ച തുകയിൽ തിരിമറി ഇല്ലെന്നും രക്തസാക്ഷികൾക്ക് വേണ്ടി പിരിച്ച തുകയ്ക്ക് മുഖ്യമന്ത്രി കണക്ക് പറയണമെന്നും ചെന്നിത്തല വെല്ലുവിളിച്ചു.