

ചെന്നൈ: തമിഴകത്ത് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ പോലും ടിവികെ അധ്യക്ഷനായ വിജയ് അഭിമുഖീകരിക്കാത്ത സമ്മർദ്ദമാണ് ഈ പിന്നിട്ട അഞ്ച് ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുക. ജനവിധിയിലൂടെ 108 സീറ്റുകളിൽ അവർക്ക് വിജയം നേടാനായെങ്കിലും, സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് അധികമായി വേണ്ടിയിരുന്നത് 10 സീറ്റുകളുടെ പിന്തുണയാണ്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തമിഴ്‌നാട്ടിലെ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിപ്പിടിക്കാൻ വിജയ് നടത്തുന്ന നയതന്ത്ര നീക്കങ്ങൾ വിജയം കാണുമോ എന്ന ആകാംക്ഷയിലാണ് തമിഴകം. സംസ്ഥാനത്ത് അടുത്ത ട്വിസ്റ്റ് എന്താകുമെന്നും ആര് ഭരണം പിടിക്കുമെന്നും കാത്തിരുന്ന് കാണേണ്ടി വരും.
ഏറ്റവുമൊടുവിൽ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് തമിഴ്‌നാട്ടിലെ ചെറിയൊരു പ്രാദേശിക പാർട്ടിയായ വിസികെ. 234 നിയോജക മണ്ഡലങ്ങളിലായി പരന്ന് കിടക്കുന്ന തമിഴ്‌നാട്ടിൽ വിടുതലൈ ചിരുത്തൈകൾ കച്ചിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ദലിത് രാഷ്ട്രീയം, സാമൂഹ്യനീതി, തമിഴ് ദേശസ്നേഹം എന്നിവയെ അടിസ്ഥാനമാക്കി 1990ൽ തോൾ മാധവൻ സ്ഥാപിച്ച പാർട്ടിയാണ്. ഇന്ത്യയിലെ ജാതി അസമത്വത്തിനെതിരായി അംബേദ്കറുടെ ഉയർത്തിക്കാട്ടിയ ജാതി ഉന്മൂലനം ലക്ഷ്യമിട്ടാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപന വേളയിൽ അംബേദ്ക്കറുടെ ആശയങ്ങൾക്കും തമിഴ്‌നാടിൻ്റെ ദ്രാവിഡ സങ്കൽപ്പങ്ങൾക്കും ഒപ്പം ചേർന്നുനിൽക്കുന്ന ഐഡിയോളജിയാണ് ടിവികെയും പ്രഖ്യാപിച്ചിരുന്നത്. തന്തൈ പെരിയാറിൻ്റെ തീവ്ര സെക്യുലർ നിലപാടുകളെയും പിൻപറ്റുന്ന രാഷ്ട്രീയമാണ് ടിവികെ മുന്നോട്ടുവച്ചത്. അതിനാൽ താത്വികമായി ടിവികെയും വിസികെയും ഒരുമിച്ച് പോകുന്ന ജനാധിപത്യ പാർട്ടികളാണ്.
വിസികെ അധ്യക്ഷൻ പെരുമാവളവൻ ശനിയാഴ്ച രാവിലെ 10 മണിയോടെ നിർണായക വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞിട്ടും വാർത്താസമ്മേളനം നീണ്ടുപോകുന്ന സാഹചര്യമാണ് കാണാനായത്. പാർട്ടിയുടെ രണ്ട് എംഎൽഎമാർക്കൊപ്പം വിസികെ അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പെരുമാവളവൻ്റെ രാഷ്ട്രീയ നിലപാട് ടിവികെയുടെ സർക്കാർ രൂപീകരണത്തിൽ ഏറെ നിർണായകമാണ്.
തമിഴ്‌നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഐഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇന്നലെ ഗവർണർക്ക് വിജയ് നൽകിയ കത്തിൽ 116 പേരുടെ പിന്തുണ മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും, ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചു. മുസ്ലീം ലീഗ് പിന്തുണ നൽകിയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഗവർണർക്ക് ചട്ടപ്പടി കത്ത് കൈമാറിയിട്ടില്ല. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ്‌നാട്ടിലെ കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്.