

മലപ്പുറം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തു വന്ന് 7 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സഖ്യ കക്ഷിയായ മുസ്ലീം ലീഗ്. വോട്ടർമാരോട് മറുപടി പറയാൻ കഴിയുന്നില്ലെന്ന് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ വ്യക്തമാക്കി.
'നാലാള് കൂടുന്നിടത്ത് പോകാൻ പറ്റുന്നില്ല. എംഎൽഎമാരുടെ വിജയാഹ്ളാദ പ്രകടനം പോലും നടത്താൻ പറ്റുന്നില്ല. ഇങ്ങനെ നീണ്ടുപോകാൻ കഴിയില്ല. ഗവൺമെൻ്റ് അധികാരത്തിൽ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങൾ ചെയ്തെടുക്കാൻ ഉണ്ട്. ജനങ്ങൾ തന്ന വിജയം മറന്ന് പ്രവർത്തിച്ചു കൂടാ എന്നും അബ്ദുൾ ഹമീദ് മാസ്റ്റർ കുറ്റപ്പെടുത്തി.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത്. ഹൈക്കമാൻഡുമായി നേതാക്കൾ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായിരുന്നില്ല. ഘടക കക്ഷികളായ ലീഗ് അടക്കമുള്ളവർ വി.ഡി,സതീശനാണ് പിന്തുണ നൽകുന്നതെങ്കിലും എംഎൽഎമാരിൽ കൂടുതൽ പേരും കെ.സി.വേണുഗോപാലിനാണ് പിന്തുണ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് ലീഗിൻ്റെ അതൃപ്തി വ്യക്തമാക്കുന്ന പരസ്യ പ്രസ്താവന.