

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡിൽ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി. കെപിസിസി മുൻ അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനും കെ. മുരളീധരനും നാളെ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഇരുവരോടും ഉടൻ ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം.
അതേസമയം, വിളിപ്പിച്ചത് തീരുമാനം സുധാകരനെ ബോധ്യപ്പെടുത്താൻ എന്നാണ് സൂചന. ഈ ചർച്ച വിജയം കണ്ടാൽ ഉടനെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ കാലതാമസം തന്നെ നേതാക്കൾക്കും അണികൾക്കും ഇടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുഴുവൻ മുൻ പിസിസി അധ്യക്ഷന്മാരെയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
സോണിയ, രാഹുൽ, പ്രിയങ്ക കൂടിക്കാഴ്ചയിലാണ് മുതിർന്ന നേതാക്കളോട് അഭിപ്രായം ചോദിക്കാമെന്ന് തീരുമാനമായത്. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരേയും ഡൽഹിക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ തർക്കം വിജയത്തിന്റെ ശോഭ കെടുത്തുന്നതാണെന്ന് പറഞ്ഞ മുല്ലപ്പള്ളി ഡൽഹിയിലേക്കില്ലെന്നും നേതൃത്വത്തെ നിലപാടറിയിക്കുമെന്നും പ്രതികരിച്ചു.