നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹമെത്തുന്നത്. പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിനൊപ്പം കളം പിടിക്കുന്ന ചില കൗതുകങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ളത് പുടിനൊപ്പം ഇന്ത്യയിലേക്കെത്തുന്ന റഷ്യൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് അഥവാ ലിമോസിൻ ആയിരിക്കും.റഷ്യൻ സ്വർണമെന്നറിയപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നാണിത്.
റഷ്യൻ വാഹന നിർമാതാക്കളായ ഓറസ് മോട്ടോഴ്സ് നിർമിച്ച ഈ ആഢംബര കാറിന് ഒറ്റനോട്ടത്തിൽ റോൾസ് റോയിസ് ഫാന്‍റവുമായി സാമ്യമുണ്ട്. 6700 എംഎം നീളമാണ് ഓറസ് സെനറ്റിന്‍റെ പ്രത്യേകത. മണിക്കൂറിൽ 250 കിലോ മീറ്റണറാണ് ലിമോസിൻ്റെ വേഗത. 6.6 ലിറ്റർ വി 12 എൻജിനാണ് പുടിന്‍റെ ഔദ്യോഗിക വാഹനത്തിന് കരുത്തേകുന്നത്. 2.5 കോടി രൂപയാണ് ഈ കാറിന്‍റെ മതിപ്പ് വില.
സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിലും പുടിന്‍റെ ഓറസ് സെനറ്റ് മുന്നിലാണ്. സവിശേഷതകൾ അറിയാം...
പൂർണമായും ബുള്ളറ്റ് പ്രൂഫ് ആണ് ഈ വാഹനം. ഇതിൻ്റെ പുറം ഷെല്ലിന് ഉയർന്ന കാലിബർ വെടിയുണ്ടകളെ നേരിടാൻ കഴിയും.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പ്രതിരോധം. സ്ഫോടനങ്ങളെയും വ്യോമാക്രമണങ്ങളെയും അതിജീവിക്കുന്ന തരത്തിലാണ് ഇതിന്റെ സംരക്ഷണ പാളി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അന്തർവാഹിനികൾക്ക് സമാനമായ കഴിവ്: വെള്ളത്തിൽ വീണാലും കാർ പൊങ്ങിക്കിടക്കും. കുടാതെ സുരക്ഷിതമായി എത്തുന്നതുവരെ പ്രവർത്തനക്ഷമമായി തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
റൺ-ഫ്ലാറ്റ് മൊബിലിറ്റി: എല്ലാ ടയറുകളും പഞ്ചറായാലും കാർ ഉയർന്ന വേഗതയിൽ ഓടിക്കുന്നത് തുടരാം.
രാസ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം: വിഷവാതകങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ക്യാബിനിൽ ഒരു സ്വതന്ത്ര എയർ-ഫിൽട്രേഷൻ സംവിധാനമുണ്ട്.
ഇത് കൂടാതെ നൂതനമായ ആഡംബര ഇന്റീരിയറുകൾ, ദൃഡതയേറിയ ഗ്ലാസുകൾ, മസാജ് സംവിധാനം ഉൾപ്പെടെ വിവിധ തരത്തിൽ ക്രമീകരിക്കാനാവുന്ന സീറ്റുകളും ലിമോസിന്‍റെ പ്രത്യേകതയാണ്.