റോഡുകളിൽ നിശബ്ദമായി വിഹരിക്കുന്നവരാണ് ഇലക്‌ട്രിക് വാഹനങ്ങൾ. എന്നാൽ ഇനി മുതൽ അവർ നിശബ്ദർ ആയിരിക്കില്ല. അവരും മിണ്ടാൻ തയ്യാറെടുക്കുന്നു.. ശബ്ദമില്ലാത്ത വാഹനങ്ങളിലെ യാത്ര അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഇതുപ്രകാരം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്.
ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു നിർണായക തീരുമാനത്തിന് മന്ത്രാലയം മുൻകൈ എടുക്കുന്നത് എന്നാണ് നൽകുന്ന വിശദീകരണം. ഇതുപ്രകാരം കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
2026 ഒക്ടോബർ ഒന്നു മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്കും ഈ നിയമം നിർബന്ധമാക്കും. 2027 ഒക്ടോബർ ഒന്നുമുതൽ, എല്ലാ മോഡലുകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നുമാണ് മന്ത്രാലയത്തിൻ്റെ നിർദേശം.
സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎസ്)വാഹനങ്ങളിൽ ഉൾപ്പെടുത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നിശബ്ദമായിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും കേന്ദ്രം തേടിയിട്ടുണ്ട്. ഈ ഉത്തരവിനെ കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും 30 ദിവസത്തിനുള്ളിൽ അറിയിക്കാവുന്നതുമാണ്.