

ഡൽഹി: രാജ്യത്ത് പെട്രോൾ - ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് തവണയാണ് വില വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയും ആയി.
ഡൽഹിയിൽ പെട്രോളിന് വില 102.12 രൂപയും ഡീസലിന് 95.20 രൂപയും കൊൽക്കത്തയിൽ പെട്രോളിന് 113.51 രൂപയും ഡീസലിന് 99.82 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച (മെയ് 23) പെട്രോൾ വില 87 പൈസയും ഡീസൽ വില 91 പൈസയും വർധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയിലുണ്ടായ വലിയ വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് തുടർച്ചയായ വിലവർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഇറക്കുമതിച്ചെലവ് കൂടുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒറ്റപ്പടിയായി സാധാരണക്കാരായ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ് എണ്ണ വിതരണ കമ്പനികൾ ചെയ്യുന്നത്. ഇത് വരും ദിവസങ്ങളിലും വില ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ സൂചനകൾ.
ഇതിനകം തന്നെ പണപ്പെരുപ്പം നേരിടുന്ന കുടുംബങ്ങളിൽ ഇന്ധന വിലയിലെ പുതിയ വർധനവ് ഇരുട്ടടിയാകും. ഡീസലിന്റെ വിലയിലെ വർധനവ് ലോജിസ്റ്റിക്സിന്റെ ചെലവ് വർധിപ്പിക്കുകയും അതുവഴി ദൈനംദിന അവശ്യവസ്തുക്കളുടെ വിലയെ ബാധിക്കുകയും ചെയ്യും.