

കൊച്ചി: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രമാണ് 'ലവ് & വാർ'. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ചന്ദ്രധാരി സിംഗ് യാദവ് (42) എന്ന തൊഴിലാളി മരിച്ചു. വൈദ്യുതാഘാതത്തെ തുടർന്നാണ് മരണം. വാർത്ത സ്ഥിരീകരിച്ച ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്, യാദവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ജൂൺ 17ന് പുലർച്ചെ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വൈദ്യുതാഘാതത്തെ തുടർന്നാണ് ചന്ദ്രധാരി സിംഗ് യാദവ് മരിച്ചത്. യാദവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ബൻസാലി ഇതിനകം തന്നെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും, എന്നാൽ ഈ തുക 50 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ഫെഡറേഷൻ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ചന്ദ്രധാരി സിംഗിന്റെ രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ് സംവിധായകൻ ഏറ്റെടുക്കണമെന്നും സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ബൻസാലി ചിത്രമാണ് 'ലവ് & വാർ'. ഒരു ത്രികോണ കഥയാണ് ചിത്രം പറയുന്നത്. 2027 ജനുവരി 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അരങ്ങേറ്റ ചിത്രമായ 'സാവരിയ'യ്ക്ക് ശേഷം സഞ്ജയ് ലീല ബൻസാലിയുമായി രൺബീർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സഞ്ജയ് ലീല ബൻസാലിയുടെ അവസാന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യിൽ ആലിയ ആയിരുന്നു നായിക.