

എറണാകുളം: താര സംഘടന അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി നടി അൻസിബ ഹസൻ. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നും നടത്തിയ അച്ചടക്കലംഘനം ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും അൻസിബ മറുപടിയിൽ ആവശ്യപ്പെട്ടു. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവർക്കെതിരെ ഉന്നയിച്ച പരാതി വ്യക്തിപരമാണെന്നും അൻസിബ മറുപടിയിൽ വ്യക്തമാക്കി.
അത് അമ്മ സംഘടനയുടെ വിഷയം അല്ല. ഇരുവർക്കും എതിരെ പരാതി നൽകിയിട്ടും അമ്മ ഒരു നടപടിയും എടുത്തിട്ടില്ല. അത് അമ്മയുടെ വിഷയം അല്ലെന്ന് പ്രസിഡൻ്റ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ടിനി ടോമിനെതിരായ പരാതി ഗൗരവം ഉള്ളതാണ്. ഒരു ക്രിമിനൽ കേസിൽ പൊലീസിനെ സമീപിക്കാൻ തനിക്ക് അവകാശമുണ്ട്. താൻ സ്വീകരിച്ച നിയമ നടപടി വ്യക്തിപരമായ കാര്യമാണെന്നും അൻസിബ മറുപടിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്നാണ് നോട്ടീസിലുള്ളത്. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. അൻസിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്.