

ഇറാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകയാണ് 'സേക്രഡ് ഗെയിംസ്' എന്ന വെബ് സീരീസിലൂടെ പ്രശസ്തയായ ഇറാനിയൻ നടി എൽനാസ് നൊറൗസി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇസ്രയേലും യുഎസും ചേർന്ന് വധിച്ചതിനെ അനുകൂലിച്ച് നടി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ ജന്മനാടായ ഇറാന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് താരം.
ഇറാനിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്നാണ് എൽനാസ് നൊറൗസി പറയുന്നത്. ഖമനേയിയെയും നിലവിലെ സർക്കാരിനേയും പരസ്യമായി എതിർത്തതിനാൽ തനിക്ക് ഇനി ഇറാനിലേക്ക് മടങ്ങാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. "ഞാൻ അങ്ങോട്ട് കാലുകുത്തിയാൽ അവർ എന്നെ കൊല്ലും," എന്ന് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
"എനിക്ക് ഇറാനിൽ കാലുകുത്താൻ കഴിയില്ല. അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതുന്നു. 2022ലെ പ്രക്ഷോഭകാലത്ത് നടന്ന സംഭവങ്ങൾ കാരണം എനിക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. സെപ്റ്റംബർ 2022ൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‌സ അമിനി (22 വയസ്സുള്ള ഇറാനിയൻ കുർദിഷ് യുവതി) എന്ന പെൺകുട്ടിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് 'സദാചാര പൊലീസ്' അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു; അവളുടെ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി മാറി. 'ഞങ്ങൾക്ക് ഈ ഹിജാബ് വേണ്ട, ഇത് നമ്മുടേതല്ല' എന്ന് ജനങ്ങൾ തെരുവിലിറങ്ങി പറഞ്ഞു. അന്ന് ഞാൻ ഖമേനിയിക്കും ഭരണകൂടത്തിനുമെതിരെ സംസാരിച്ചിരുന്നു, അതോടെ എന്റെ സുരക്ഷയെക്കുറിച്ച് എന്റെ കുടുംബം വല്ലാതെ ആശങ്കപ്പെട്ടു. ഈ യുദ്ധത്തിൽ ജനങ്ങൾ കൊല്ലപ്പെടുകയാണെങ്കിൽ ഞാൻ അതിന്റെ ഉത്തരവാദിത്തം ആയത്തുള്ളയുടെ മേൽ ചുമത്തും. കാരണം, 'നിങ്ങളെ ഞങ്ങൾക്ക് ആവശ്യമില്ല' എന്ന് ജനങ്ങൾ പലതവണ വിളിച്ചു പറഞ്ഞിട്ടും അവർ അധികാരം ഒഴിഞ്ഞില്ല. ഇത് ഏകാധിപത്യമാണ്," നടി പറഞ്ഞു.
ഇറാന്റെ മുൻ ഭരണാധികാരിയായിരുന്ന ഷാ റെസ പഹ്‌ലവിയെ പുറത്താക്കിയതിൽ പഴയ തലമുറ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും എൽനാസ് പറഞ്ഞു. ഷായുടെ കാലത്ത് ഇറാൻ ഇസ്രയേലുമായും യുഎസുമായും മികച്ച ബന്ധം പുലർത്തിയിരുന്നുവെന്നും ഇപ്പോഴത്തെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടമാണ് ഈ രാജ്യങ്ങളെ ശത്രുക്കളായി കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഇറാനിലെ ജനങ്ങളെയും അവിടുത്തെ ഭരണകൂടത്തെയും രണ്ടായി കാണണം. ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അഭ്യസ്തവിദ്യരും മികച്ച ചിന്താഗതിക്കാരുമാണ്. അവർക്ക് ഈ ഏകാധിപത്യ ഭരണകൂടത്തെ ആവശ്യമില്ലെന്നും എൽനാസ് നൊറൗസി അഭിപ്രായപ്പെട്ടു.
ഇറാനിൽ ജനിച്ച എൽനാസ് എട്ടാം വയസിൽ ജർമനിയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് ഇന്ത്യയിൽ എത്തി മോഡലിങ്ങിലും സിനിമയിലും സജീവമായി. നിലവിൽ അക്ഷയ് കുമാറിനൊപ്പം 'വീൽ ഓഫ് ഫോർച്യൂൺ' എന്ന പരിപാടിയുടെ സഹ അവതാരകയാണ് താരം.