

കോഴിക്കോട്: വിലങ്ങാടുള്ള വ്യാപാരികൾക്ക് നൽകേണ്ടിയിരുന്ന മുഴുവൻ പണവും കൊടുത്തുതീർത്ത് ആഷിഖ് അബുവിന്റെ നിർമാണ കമ്പനിയായ ഒപിഎം സിനിമാസ്. ഈ ബാനർ നിർമിക്കുന്ന 'അജഃ സുന്ദരി' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വ്യാപാരികളിൽ നിന്ന് ടീം സാധനങ്ങൾ വാങ്ങി പണം നൽകിയില്ലെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഇടപെടൽ. പണം നൽകാൻ ചുമതലപ്പെടുത്തിയ വടകര സ്വദേശി സജിത്ത് വ്യാപാരികൾക്ക് തുക കൈമാറിയില്ലെന്നായിരുന്നു ഈ വിഷയത്തിൽ നിർമാതാക്കളുടെ വിശദീകരണം.
പതിനഞ്ച് ബാങ്ക് ഇടപാടുകളിലായി 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) സജിത്തിന് കൈമാറിയതായി ഒപിഎം സിനിമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും വ്യാപാരികൾക്ക് നൽകിയില്ല. ഇയാൾക്കെതിരെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ബാധിക്കപ്പെട്ട വ്യാപാരികളുടെ കുടിശിക പൂർണമായും ഒപിഎം സിനിമാസ് നൽകിയത്.
ജോജു ജോർജ് നായകനാകുന്ന 'അജഃ സുന്ദരി' ഒപിഎം സിനിമാസിന്റെ ബാനറിൽ സംവിധായകൻ ആഷിഖ് അബുവാണ് നിർമിക്കുന്നത്. 'ഇരട്ട', 'പണി' എന്നീ സിനിമകളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനിടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിനിമാ സംഘം സാധനങ്ങൾ വാങ്ങുകയും ലക്ഷങ്ങളുടെ കടബാധ്യത വരുത്തുകയും ചെയ്തുവെന്നുമായിരുന്നു ആരോപണം.