മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ആരാധകക്കൂട്ടായ്മയെ നയിക്കുകയാണ് സൂപ്പർ താരം അല്ലു അർജുൻ. എട്ട് സംസ്ഥാനങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഹ്യൂമൻ പാപ്പിലോമാവൈറസിനെക്കുറിച്ചും (HPV) ഗർഭാശയ ഗള അർബുദ (Cervical Cancer) പ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്ന വമ്പൻ പദ്ധതിക്കാണ് നടന്റെ ആരാധകർ തുടക്കമിട്ടിരിക്കുന്നത്. 820 സ്കൂളുകളിലായി നടക്കുന്ന ഈ പരിപാടിയിലൂടെ ഇതിനോടകം ഏകദേശം മൂന്ന് ലക്ഷം വിദ്യാർത്ഥിനികളിലേക്ക് ബോധവൽക്കരണം എത്തിക്കാനായെന്നാണ് ഇവർ അവകാശപ്പെടുന്നത്.
'അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ' (AAFA) നേതൃത്വം നൽകുന്ന ഈ വൻ പ്രചാരണ പരിപാടി ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥിനികൾക്കിടയിൽ HPV വൈറസ് ബാധ, അതിന്റെ പ്രതിരോധ മാർഗങ്ങൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഈ ബോധവൽക്കരണ പരിപാടികളുടെ പ്രധാന ലക്ഷ്യം.
അതോടൊപ്പം അനാവശ്യ ഭയങ്ങൾ മാറ്റിവച്ച്, യോഗ്യരായ ആരോഗ്യ വിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശവും ചികിത്സയും തേടാൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേവലം സിനിമയുടെ പ്രൊമോഷനുകളിലോ ആഘോഷങ്ങളിലോ മാത്രം ഒതുങ്ങാതെ, ശക്തമായൊരു നെറ്റ്‌വർക്കിനെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി എന്നതാണ് ഈ മുന്നേറ്റത്തെ വേറിട്ടു നിർത്തുന്നത്.
നേരിട്ട് സ്കൂളുകളിലെത്തിയാണ് അല്ലു അർജുൻ ആരാധകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ ആരോഗ്യ അവബോധം നൽകുന്നത്. ഗർഭാശയ ഗള അർബുദ പ്രതിരോധത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും സംസാരിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രാപ്തരാക്കുക എന്ന ലളിതവും എന്നാൽ അതീവ പ്രാധാന്യമുള്ളതുമായ ദൗത്യമാണ് AAFA ഏറ്റെടുത്തിരിക്കുന്നത്. താരാരാധനയെക്കാൾ ഉപരി ഉത്തരവാദിത്തമുള്ള സാമൂഹിക ഇടപെടലിലൂടെ അല്ലു അർജുൻ ആരാധകർ തങ്ങളുടെ ഫാൻ പവറിനെ സോഷ്യൽ പവറാക്കി മാറ്റി പുതിയ ചരിത്രം കുറിക്കുകയാണ്.