

രൺവീർ സിംഗ് നായകനായ 'ധുരന്ധർ' രാജ്യത്തിന് അകത്തും പുറത്തും വലിയ ചർച്ചയായ ചിത്രമാണ്. വിമർശനവും വമ്പിച്ച കളക്ഷനും ഒരുപോലെ നേടിയ ചിത്രം ഒടിടിയിലും ഹിറ്റടിച്ചിരുന്നു. ചില ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും തിയേറ്റർ റിലീസിന് വിലക്ക് നേരിട്ട സിനിമ നെറ്റ്ഫ്ലിക്സ് പാകിസ്ഥാനിൽ ട്രെൻഡിങ്ങായിരുന്നു. ഇതിനു പുറമേ, സിനിമയുടെ വ്യാജ പതിപ്പുകളും പാകിസ്ഥാനിൽ വ്യാപകമായി വിറ്റഴിയുന്നുണ്ട്. പക്ഷേ, എത്ര രൂപയ്ക്കാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും!
ആഗോള തലത്തിൽ 1,200 കോടിക്ക് മുകളിൽ തിയേറ്റർ കളക്ഷൻ നേടിയ ചിത്രത്തിന്റെ വ്യാജ ഡിവിഡി വെറും 16 രൂപയ്ക്കാണ് പാകിസ്ഥാനിൽ വിൽക്കുന്നത്. കറാച്ചിയിലെ പ്രശസ്തമായ റെയിൻബോ സെന്ററിൽ സിനിമയുടെ ഡിവിഡികൾ വെറും 50 പാകിസ്താൻ രൂപയ്ക്ക് (ഏകദേശം 16 ഇന്ത്യൻ രൂപ) വിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രശസ്ത വ്ളോഗർ കാൾ റോക്ക് ആണ് ഈ വീഡിയോ പുറത്തുവിട്ടത്. കടകളിൽ സിനിമയുടെ ഡിവിഡികൾ അടുക്കിവച്ചിരിക്കുന്നത് ഈ വീഡിയോയിൽ കാണാം. വിലക്കിനെ മറികടന്നാണ് പരസ്യമായുള്ള ഈ വിൽപ്പന. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾക്ക് റെയിൻബോ സെന്ററിൽ വൻ ഡിമാൻഡ് ആണുള്ളത്.
വ്യാജ ഡിവിഡിയുടെ വില കേട്ട് ഞെട്ടുന്ന കാൾ റോക്ക് ചിത്രത്തിലെ നായകൻ രൺവീർ സിംഗിനെപ്പറ്റിയും സംസാരിക്കുന്നുണ്ട്. രൺവീർ 'സിന്ധി' ആണെന്നും വിഭജനകാലത്ത് പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ പ്രവിശ്യയിലേക്ക് മാറിയവരാണ് നടന്റെ പൂർവികർ എന്നുമാണ് വ്ളോഗർ വീഡിയോയിൽ പറയുന്നത്.
അതേസമയം, ജനുവരി 10ന് നെറ്റ്‌ഫ്ലിക്സിൽ റിലീസ് ആയ 'ധുരന്ധർ' ആദ്യ വാരത്തിൽ തന്നെ ടോപ് 10 സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യയിലും പാകിസ്ഥാനിലും ചിത്രം ഒന്നാം സ്ഥാനത്തായിരുന്നു. ഭീകരവാദവും പാകിസ്ഥാനിലെ ഗ്യാങ് വാറുകളും പ്രമേയമാക്കിയ ചിത്രമായതിനാൽ 'ധുരന്ധറി'ന് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് റിലീസ് വിലക്കുണ്ടായിരുന്നു. പാക് വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് സിനിമയുടെ പ്രദർശനം വിലക്കിയത്.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാക് അധോലോകത്ത് നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. സിനിമയുടെ രണ്ടാം ഭാഗം 'ധുരന്ധർ: ദ റിവഞ്ച്' മാർച്ച് 19ന് തിയേറ്ററുകളിലെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.