കൊച്ചി: സിനിമാ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഈ മാസം 20ന് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. ഇരുട്ട നികുതി സംബന്ധിച്ച സിനിമാ സംഘടനകളുടെ ആശങ്കകളാകും ചർച്ചയിലെ വിഷയം. ജനുവരി 21ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സൂചനാ സിനിമാ സമരത്തിൽ ഇതിന് ശേഷമാകും തീരുമാനം.
നേരത്തെ, കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് സൂചനാ സമരത്തിന് തീരുമാനമായത്. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ് നിർത്തിവച്ചും സമരം ചെയ്യാനായിരുന്നു തീരുമാനം. ജിഎസ്ടിക്ക് പുറമേ ഈടാക്കുന്ന വിനോദനികുതി പിൻവലിക്കുക, സിനിമാ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ. സിനിമാ വ്യവസായത്തിന്റെ സ്വഭാവം മനസിലാക്കി നഷ്ടം കുറയ്ക്കാനുള്ള സാഹചര്യം സിനിമ മേഖലയ്ക്ക് സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചകളിൽ പരിഹാരമുണ്ടായില്ല. വീണ്ടും ചർച്ച നടത്താം എന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായി ഒരു തീയതി അറിയിച്ചിരുന്നില്ല. ഇതോടെയാണ് ഈ മാസം 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ സൂചനാ സമരത്തിൽ ഇതിന് ശേഷമാകും തീരുമാനമെടുക്കുക.
സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ഉൾപ്പെടെ പിന്തുണ അറിയിച്ചിട്ടുണ്ട്. സംഘടനയുടെ പൂർണ സഹകരണമുണ്ടാകുമെന്നാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചത്. ഇത്രയും നാളായി സർക്കാർ സിനിമാ മേഖലയ്ക്ക് ഒന്നും തരുന്നില്ലെന്നും കിട്ടുന്നത് വാങ്ങിയെടുക്കുകയാണെന്നുമാണ് നിർമാതാവ് ജി. സുരേഷ് കുമാർ ആരോപിച്ചത്. 10 കൊല്ലമായി ഈ സർക്കാർ സിനിമാ മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. സിനിമാ കോൺക്ലേവ് നടത്തിയിട്ടും ഗുണമുണ്ടായില്ലെന്നും മന്ത്രിസഭയിലെ അംഗങ്ങളായ സിനിമാ താരങ്ങളുടെ ഭാഗത്ത് നിന്നും ഒരു സഹകരണവും ഇല്ലെന്നുമായിരുന്നു ആരോപണം.