കൊച്ചി: 'അമ്മ'യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ. കുക്കു പരമേശ്വരൻ്റെ ഈഗോയാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന് ലക്ഷ്മി പ്രിയ ന്യൂസ് മലയാളത്തോട് പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കുക്കു പരമേശ്വരൻ ഒളിപ്പിച്ച് വയ്ക്കുകയാണ് എന്നും ലക്ഷ്മി പ്രിയ ചൂണ്ടിക്കാട്ടി.
അൻസിബ ഹസൻ്റെ രാജി ഫെബ്രുവരി 21ന് 'അമ്മ'യുടെ ഔദ്യോഗിക മെയിൽ അയച്ചിട്ടുണ്ടായിരുന്നു. എന്നിട്ട് ആ മെയിൽ ഡിലീറ്റ് ആയിപോയെന്നും ട്രാഷിൽ പോലും ആ മെസേജ് ഇല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ആരാണ് മെസേജ് റിമൂവ് ചെയ്തതെന്നും പോലും അറിയില്ല. പരാതി പോലും ഇല്ലാതെ എങ്ങനെയാണ് തുടർനടപടികളുമായി മുന്നോട്ട് പോകാൻ കഴിയുക എന്നും ലക്ഷ്മി പ്രിയ ചോദ്യമുന്നയിച്ചു.
അമ്മയുടെ ഓഫീസിൽ രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടറി വരാറുണ്ട്. 12 മണി വരെ അവിടെ പലരും ഉണ്ടാകാറുണ്ട്. 5 മണിക്ക് ശേഷം ആരൊക്കെ ഓഫീസിൽ വന്നു എന്നതിന് റെക്കോഡ് പോലും ഇല്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. സംഘടനയിലെ മറ്റ് അംഗങ്ങൾക്കൊന്നും സിസിടിവി ആക്സസ് നൽകിയിരുന്നില്ല. പിന്നീട് ടിനി ടോമാണ് അതിൽ ഇടപെട്ട് സിസിടിവിയുടെ ആക്‌സസ് വേണമെന്ന് ആവശ്യപ്പെട്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.