

കൊച്ചി: വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 173'. രജനിയെ നായകനാക്കി രാജ്‍ കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം കമൽ നിർമിക്കുന്ന ചിത്രത്തിനായി നിരവധി സംവിധായകരെ പരിഗണിച്ചിരുന്നു. ഒടുവിൽ, 'തലൈവർ 173' സംവിധാനം ചെയ്യാൻ സിബി ചക്രവർത്തിയെയാണ് നിർമാതാക്കൾ തിരഞ്ഞെടുത്തത്.
തമിഴിലെ മുൻനിര യുവസംവിധായകനായ ലോകേഷ് കനകരാജിന്റെ പേരാണ് 'തലൈവർ 173'യുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്നുകേട്ടത്. എന്നാൽ, പിന്നീട് സുന്ദർ സിയെ സംവിധായകനായി പ്രഖ്യാപിച്ചു. പ്രോജക്ടിൽ നിന്ന് സുന്ദർ സിയും ഒഴിവായതോടെയാണ് നിർമാതാക്കൾ 'ഡോൺ' എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിയിലേക്ക് എത്തിയത്. ഇപ്പോഴിതാ, 'തലൈവർ 173' ൽ നിന്നും താൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
രജനികാന്ത്-കമൽഹാസൻ ചിത്രത്തിൽ നിന്നും പിന്മാറിയതിന് താൻ ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെന്ന് ലോകേഷ് വ്യക്തമാക്കി. " 'കൂലി'യുടെ റിലീസ് സമയത്താണ് ഞാൻ രജനികാന്തിനെയും കമൽഹാസനെയും കാണുന്നത്. ഇത്തരമൊരു സിനിമ ചെയ്യണമെന്ന് രണ്ടുപേരും പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അവസരമായിരുന്നു. 46 വർഷങ്ങൾക്ക് ശേഷം രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ആ സിനിമ സംവിധാനം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടത് ഒരു ബഹുമതിയായി ഞാൻ കരുതി. എന്നാൽ ആ സമയത്ത് എനിക്ക് 'കൈതി 2' ചെയ്യാനുണ്ടായിരുന്നു. എന്നാലും, ഇങ്ങനെയൊരു അവസരം ഇനി ലഭിക്കുമോ എന്ന് എനിക്ക് അറിയില്ലാത്തതിനാൽ, ഈ സിനിമ ആദ്യം തീർക്കാൻ താൽപ്പര്യമണ്ടെന്ന് ഞാൻ 'കൈതി 2'ന്റെ നിർമാണ ടീമിനോട് പറഞ്ഞു. രജനികാന്ത്-കമൽഹാസൻ ചിത്രത്തിന് വേണ്ടി ഒന്നര മാസത്തോളം ഞാൻ ആത്മാർത്ഥമായി തിരക്കഥയെഴുതി. ഈ രണ്ട് ഇതിഹാസങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന രീതിയിൽ മികച്ച ഒരു സിനിമയുണ്ടാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഒന്നര മാസത്തിന് ശേഷം ഞാൻ രണ്ടുപേരെയും വ്യക്തിപരമായി കണ്ട് തിരക്കഥ വിവരിച്ചു കൊടുത്തു. രണ്ടുപേരും ആ കഥയിൽ ഒരുപോലെ ആവേശഭരിതരായിരുന്നു," ലോകേഷ് പറഞ്ഞു.
"രണ്ടുപേരും തുടർച്ചയായി ആക്ഷൻ സിനിമകളാണ് ചെയ്യുന്നത്. രജനി സാറിന്റേതാണെങ്കിൽ 'ജയിലർ 2' വരെ ആക്ഷൻ സിനിമകളാണ്. കമൽ സാറിന്റേതാണെങ്കിൽ സ്റ്റണ്ട് മാസ്റ്റേഴ്സ് ആയ അൻപറിവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. 'ഒരു ഇടവേള പോലുമില്ലാതെ വീണ്ടും ഒരു ആക്ഷൻ സിനിമ തന്നെ ചെയ്യണോ?' എന്നതായിരുന്നു അവരുടെ ചിന്ത. അവർക്ക് ഒരു ലൈറ്റ് ഹാർട്ടഡ് സിനിമ ചെയ്യാനായിരുന്നു താൽപ്പര്യം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഞാൻ എന്റെ ബുദ്ധിമുട്ട് അവരെ അറിയിക്കുകയും ആ പ്രോജക്ടിൽ നിന്ന് മാന്യമായി പിന്മാറുകയും ചെയ്തു," സംവിധായകൻ കൂട്ടിച്ചേർത്തു.
നിലവിൽ, അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് - അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന് താൽക്കാലിമായി 'AA23' എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.