കൊച്ചി: വ്യാജ സോഷ്യൽ മീഡിയി പ്രൊഫൈലുകളിൽ നിന്നും വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സത്യസന്ധമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നുവെന്നും സംവിധായകൻ ജീത്തു ജോസഫ്. ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജീത്തു.
''എനിക്ക് സോഷ്യൽ മീഡിയയെ കുറിച്ചൊന്നും വലിയ ധാരണയില്ല. അതിലൊന്നും സജീവല്ല, വല്ലപ്പോഴും നോക്കും എന്ന് മാത്രം. അടുത്തിടെ എനിക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വന്നപ്പോള്‍ നോക്കിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് അത് കാണിച്ചുതന്നത്. മാത്രമല്ല അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണെന്നും അവർ എനിക്ക് മനസിലാക്കി തന്നു. എനിക്കെതിരെ മാത്രമല്ല, ഒട്ടേറെ ഫിലിം മേക്കേഴ്സ്, രാഷ്ട്രീയക്കാർ ഇവർക്കൊക്കെ എതിരേയും ഇതുണ്ട്.
ഒളിഞ്ഞിരുന്ന് ഒരാള്‍ക്കെതിരെ പല ഐഡികളിൽ നിന്നും ഇത്തരത്തിൽ നടത്തുന്നവരുണ്ട്. നമ്മളെ ഒരാള്‍ മോശക്കാരനായി ചിത്രീകരിച്ച് നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പറയുക എന്നതൊക്കെ സോഷ്യൽ മീഡിയ മനുഷ്യ മനസിൽ തീർക്കുന്ന വലിയ സ്ട്രെസ്സ് ആണ്. ലൈഫിൽ വെല്ലുവിളികള്‍ ഉണ്ടാകും, നമ്മളെ കല്ലെറിയാൻ ആളുകളുണ്ടാകും, എതിര് പറയുന്നവരുണ്ടാകും, അതോടൊപ്പം പിന്തുണയ്ക്കുന്നവരുമുണ്ടാകും.
ഞാനൊരു കർഷക കുടുംബത്തിൽ നിന്നും വന്നയാളാണ്. ജീവിതത്തിലെ എല്ലാം കണ്ടു വളർന്നുവന്നയാളാണ്. ഇതൊക്കെ ഇതിന്റെ ഭാഗമായാണ് കാണുന്നത്. ഇതൊന്നും പ്രശ്നമായി എടുക്കുന്നില്ല. അതേസമയം, സത്യസന്ധമായ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമൊക്കെ നമുക്ക് ഗുണകരമായ രീതിയിൽ എടുക്കാറുമുണ്ട്. മറ്റുള്ളവയൊക്കെ അവഗണിക്കുകയാണ്'', ജീത്തു ജോസഫ് പറഞ്ഞു.
ബിജു മേനോനും ജോജു ജോർജിനും പുറമെ ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്റെ എഡിറ്റിങ്ങും വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സാണ്.