സിനിമ സെറ്റുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്ന് സിനിമാ നയരൂപീകരണ കരട്. സിനിമാ നയരൂപീകരണ കരട് ന്യൂസ് മലയാളത്തിന് ലഭിച്ചു. വിവേചനം, ലൈംഗികാതിക്രമം, അധികാര ദുർവിനിയോഗം എന്നിവ നിരോധിക്കണം. പ്രൊഡക്ഷനുകളിൽ സേഫ്റ്റി ആൻഡ് ഇക്വിറ്റി ഓഫീസർമാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ കരടിൽ പറയുന്നു.
കാസ്റ്റിംഗ് കൗച്ച് ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണം, ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ച ശുചിമുറികൾ വേണം, സുരക്ഷിതമായ താമസസൗകര്യങ്ങളും വിശ്രമ മുറികളും ഒരുക്കണം, സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കണം, സിനിമാ സെറ്റുകളിൽ പോഷ് നിയമം കർശനമായി നടപ്പാക്കുക, പ്രതികാര നടപടിയായി പ്രൊഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണം, സൈബർ പോലീസിന് കീഴിൽ ആൻറി പൈറസി പ്രത്യേക സെൽ തുടങ്ങണം, പ്രൊഡക്ഷനിൽ സേഫ്റ്റി ആൻഡ് ഇക്വിറ്റി ഓഫീസർമാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കരടിൽ പറയുന്നത്.
സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് കോൺക്ലേവ് നടക്കും. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സിനിമാ മേഖലയിൽ സമീപകാലത്തുണ്ടായ വിവാദങ്ങളടക്കം കോൺക്ലേവിൽ ചർച്ചയാകും.