

കൊച്ചി: വിക്രമിനെ നായനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ച 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ റിലീസിനായി വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2017ൽ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ 'ധ്രുവനച്ചത്തിരം' റിലീസിനെപ്പറ്റി മനസുതുറന്നിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ.
'ധ്രുവനച്ചത്തിര'ത്തിന്റെ നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചതായി ഗൗതം വാസുദേവ് മേനോൻ അറിയിച്ചു. റിലീസ് സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഗൗതം മേനോൻ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ സിനിമയെക്കുറിച്ച് സംസാരിച്ചത്.
2017ൽ ആണ് 'ധ്രുവനച്ചത്തിരം' ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, സാമ്പത്തികവും നിയമപരവുമായ തടസങ്ങളും കോവിഡ് 19 മഹാമാരിയും കാരണം സിനിമയുടെ ചിത്രീകരണവും റിലീസും പ്രതിസന്ധിയിലായി. വർഷങ്ങളോളം നിർമാണഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടന്ന ചിത്രം ഒടുവിൽ 2023 ലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
സിനിമ 2023 നവംബർ 24ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചിരുന്ന തീയതിക്ക് തലേദിവസം സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. എല്ലാ പ്രതിസന്ധികളും മറികടന്ന് 'ധ്രുവനച്ചത്തിരം' തിയേറ്ററുകളിൽ എത്തിക്കാൻ തങ്ങളുടെ കഴിവിനും അതിനപ്പുറവും ശ്രമിക്കുന്നുണ്ടെന്നാണ് ആ സമയത്ത് സംവിധായകൻ കുറിച്ചത്. പിന്നീട്, 2024 ജനുവരിയിൽ ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്തേക്കുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയെങ്കിലും അതും നടന്നില്ല.
അതേസമയം, സമാനമായി വൈകിപ്പോയ മറ്റൊരു ഗൗതം വാസുദേവ് മേനോൻ ചിത്രമായ 'ജോഷ്വ: ഇമൈ പോൽ കാക്ക' എന്ന ചിത്രം 2024 മാർച്ചിൽ പുറത്തിറങ്ങി. 'ധ്രുവനച്ചത്തിരം' യൂണിവേഴ്സിൽ നിന്നുള്ള സിനിമയായിരുന്നു 'ജോഷ്വ'. 2025 ഫെബ്രുവരിയിൽ, സംഗീത സംവിധായകൻ ഹാരിസ് ജയരാജ് 'ധ്രുവനച്ചത്തിരം' ടീം 2025 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതായി പറഞ്ഞിരുന്നു, എന്നാൽ അതും നടന്നില്ല.
വിക്രമിനെ കൂടാതെ വിനായകൻ, റിതു വർമ, പാർത്ഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരും 'ധ്രുവനച്ചത്തിര'ത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പരമഹംസ, ജോമോൻ ടി. ജോൺ, സന്താന കൃഷ്ണൻ, രവിചന്ദ്രൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ ആന്റണിയാണ്. ഒൻഡ്രാഗ എന്റർടൈൻമെന്റും ഒരു ഊരിലെ ഒരു ഫിലിം ഹൗസും ചേർന്നാണ് നിർമാണം.