

ന്യൂ ഡൽഹി: രൺവീർ സിംഗ് നായകനായ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 239 കോടി രൂപയാണ് സിനിമയുടെ ആഭ്യന്തര കളക്ഷൻ. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ അഞ്ചിന് ആണ് തിയേറ്ററുകളിൽ എത്തിയത്.
ആദ്യ ദിനത്തിൽ 28 കോടി രൂപയാണ് 'ധുരന്ധർ' ഇന്ത്യയിൽ നിന്ന് കളക്ട് ചെയ്തത്. 32 കോടി രൂപയാണ് വെള്ളിയാഴ്ച മാത്രം സിനിമ നേടിയത്. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം, 45.81 ശതമാനം ഒക്യുപ്പൻസിയുമായി മുന്നേറുകയാണ് സിനിമ. ആദ്യ വാരം 2017.25 കോടി രൂപ നേടിയ 'ധുരന്ധർ' ബോളിവുഡിൽ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ 12ാം സ്ഥാനത്താണ്. ഈ പട്ടികയിൽ തൊട്ടു മുൻപിൽ വിക്കി കൗശലിന്റെ പീരിയഡ് ചിത്രമായ 'ഛാവ' (219.25 കോടി രൂപ) ആണ്.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത് ആഗോള തലത്തിൽ സിനിമയുടെ കളക്ഷനെ ബാധിച്ചേക്കും. ആറ് ഗൾഫ് രാജ്യങ്ങളിലാണ് സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുള്ളത്. സ്പൈ-ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ പാകിസ്ഥാൻ വിരുദ്ധ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. സാറ അർജുൻ ആണ് നായിക. ഇന്ത്യ-പാക് വൈര്യമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സീക്വൽ അടുത്ത വർഷം മാർച്ച് 19ന് റിലീസ് ആകുമെന്നും അണിയറപ്രവത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.