ബോളിവുഡ് ആരാധകരുടെ ഇഷ്ട നായികയാണ് കരിഷ്മാ കപൂർ. നിരവധി താര സുന്ദരികൾ അടക്കിവാണിരുന്ന ഇടത്താണ് അവർ തന്റേതായ ഇടം കണ്ടു പിടിച്ചത്. എക്കാലത്തേയും ബോളിവുഡ് ഹിറ്റുകളിലൊന്നായ ദിൽ തോ പാഗൽ ഹേയിലൂടെ ദേശീയ പുരസ്കാരത്തിലെത്തുമ്പോൾ കരിയറിൽ കരിഷ്മയുടെ ആറാമത്തെ വർഷമായിരുന്നു അത്.
ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍ എന്നിവർ മത്സരിച്ഛഭിനയിച്ച ദിൽ തോ പാഗൽ ഹേ. പക്ഷെ ചിത്രത്തിൽ കരിഷ്മയെത്തിയതിനു പിറകി രസകരമായൊരു കഥയുണ്ട്. ആദ്യം ആ കഥാപത്രം ചെയ്യാൻ കരിഷ്മ വിസമ്മതിച്ചിരുന്നു. കരിഷ്മ മാത്രമല്ല നിരവദി നടിമാർ ആ വേഷം നിരസിച്ചിരുന്നു എന്നതാണ് വാസ്തവം. കരിഷ്മ തന്നെ അത് തുറന്നു പറഞ്ഞിരുന്നു.
കാരണമാകട്ടെ ചിത്രത്തിലെ നായിക മാധുരി ദീക്ഷിത്തും. ദേഷ്യമോ അഭിപ്രായ ഭിന്നതയോ ഒന്നുമായിരുന്നില്ല മാധുരിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടായിരുന്നു പലരും ആ വേഷം വേണ്ടെന്ന് വച്ചത്. ഭയം കാരണം തിരക്കഥ വായിക്കാന്‍ പോലും പല നടിമാരും തയ്യാറായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്. പിന്നീട് ഏറെ നിർബന്ധങ്ങൾക്ക് വഴങ്ങി ചിത്രം ചെയ്തുവെന്നാണ് താരം പറയുന്നത്.
''ഞാന്‍ മാധുരിയെ കണ്ട് വളര്‍ന്നതാണ്. എക് ദോ തീന്‍ കണ്ടത് മുതല്‍ ഞാന്‍ അവരുടെ ആരാധികയാണ്. അതിനാല്‍ ആദ്യം നിരസിച്ചു. പക്ഷെ യഷ് ജിയും ആദിത്യയും വീണ്ടും വന്നു. ഈ സിനിമ നീ ചെയ്യണം, ഇതാ തിരക്കഥ എന്ന് പറഞ്ഞു'' കരിഷ്മ വെളിപ്പെടുത്തി.
തിരക്കഥ വായിച്ചതോടെ ആ കഥാപാത്രം ചെയ്യണം എന്നു തോന്നി. അമ്മയും പിന്തുണച്ചു. അന്നത്തെ കാലത്തെ നായിക കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തയായിരുന്നു ദിഷ തോ പാഗൽ ഹേയിലെ നിഷയെന്നും കരിഷ്മ പറഞ്ഞു. എന്നാൽ ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.