കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ്, ദിന്‍ജിത്ത് അയ്യത്താന്‍, മുജീബ് മജീദ് എന്നിവരൊന്നിച്ച എക്കോ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം 73 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷനില്‍ ചിത്രം വലിയ കുതിപ്പ് തന്നെ നടത്തി.
രണ്ടാം ദിനം 1.75 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയതെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൾ പറയുന്നത്. ഇതോടെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് തന്നെ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് രണ്ടര കോടിക്ക് മുകളിലാണ്. ഇന്നും ചിത്രത്തിനായി വന്‍ ബുക്കിങ്ങാണ് നടക്കുന്നത്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ 8000 ടിക്കറ്റിന് അടുത്താണ് മണിക്കൂറില്‍ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 3.08 കോടിയാണ്.
ബുക്ക് മൈ ഷോയുടെ ശനിയാഴ്ചത്തെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രവും എക്കോ ആണ്. 24 മണിക്കൂര്‍ കൊണ്ട് 97,000 ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമില്‍ വിറ്റിരിക്കുന്നത്. തെലുങ്ക് ചിത്രം രാജു വെഡ്സ് റംബായ് ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 70,000 ടിക്കറ്റുകളാണ് ചിത്രം ശനിയാഴ്ച വിറ്റിരിക്കുന്നത്.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണായകമായ സ്ഥാനം നൽകിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. രചയിതാവായ ബാഹുല്‍ രമേഷിന്‍റെ മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രൈലജിയില്‍.