എറണാകുളം: 'ദൃശ്യം 3' വലിയ വിജയം ആകണമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍. ആദ്യ രണ്ടു ഭാഗം നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇതും സ്വീകരിക്കുമെന്നും ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നടന്‍ പറഞ്ഞു.
ആകാംക്ഷയാണ് 'ദൃശ്യം 3' ഒരുക്കുന്ന വിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത്തവണയും ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കാതിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ പറയരുതെന്നാണ് സംവിധായകന്റെ നിർദേശമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. നാലാം ഭാഗം വരണം എന്ന് മനസ്സിൽ ഉണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.
എന്നാല്‍, സിനിമയില്‍ അമിത പ്രതീക്ഷ പാടില്ലെന്നാണ് പ്രക്ഷകരോട് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരു ത്രില്ലർ എന്നതില്‍ ഉപരിയായി ജോർജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും ജീത്തു കൂട്ടിച്ചേർത്തു.
പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഇവിടെവച്ച് തന്നെയാണ് സിനിമയുടെ പൂജയും നടക്കുക. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാര തിളക്കത്തിനിടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. കുറച്ചു സമയം ചിത്രീകരണത്തിൽ പങ്കാളിയായ ശേഷം മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ഡൽഹിയിലേക്ക് പോകും.