മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. പരാതിക്കാരന് പണം മുഴുവൻ നൽകിയതാണെന്നും ലാഭവിഹിതം നൽകാൻ തയ്യാറാണെന്നും സൗബിൻ ചോദ്യം ചെയ്യലിനെത്തിയപ്പോൾ പ്രതികരിച്ചു. ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസ് കൊടുത്തത്. കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് മനസിലാകുന്നില്ലേ എന്നും സൗബിൻ ചോദിച്ചിരുന്നു.
സൗബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിൽ നിന്നുള്ള മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. പരാതികാരനായ സിറാജ് വലിയതുറയുടെ പണം മുഴുവൻ തിരികെ നൽകിയിരുന്നതായി സൗബിൻ മൊഴിയിൽ പറയുന്നു. ആറ് കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി രണ്ട് ആഴ്ചയ്ക്കുള്ളിൽ മടക്കി നൽകി. രണ്ട് മാസം മുൻപാണ് മുഴുവൻ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തത്. ഇനി കോടതിയിൽ പ്രശ്നം പരിഹരിക്കാം. തന്നെ മാധ്യമങ്ങളിൽ വാർത്ത നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും സൗബിൻ്റെ മൊഴിയിൽ പറയുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിമാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. ചിത്രത്തിൻ്റെ നിർമാണത്തിനായി സിറാജ് വലിയതുറ ഹമീദിൽ നിന്നും ഏഴ് കോടി രൂപ വാങ്ങിയിരുന്നെങ്കിലും ഒരു രൂപ പോലും ലാഭവിഹിതം നൽകിയില്ല എന്നാണ് കേസ്. ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരൻ്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയെന്നടക്കം പരാതിയിൽ പറയുന്നുണ്ട്.
2024 ഫെബ്രുവരി 22നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററിലെത്തിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ് മരിയന്‍, അഭിരാം രാധാകൃഷ്ണന്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മലയാളത്തിന് പുറമേ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. 200 കോടിക്ക് മുകളിലാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.