

ആർജെ ബാലാജി സംവിധാനം ചെയ്ത സൂര്യാ ചിത്രം 'കറുപ്പി'ന്റെ ഓഡിയോ ലോഞ്ച് മധുരയിൽ അതിഗംഭീരമായി നടന്നു. സോളമലൈ എഞ്ചിനീയറിങ് കോളേജിൽ നടന്ന ചടങ്ങ്, സാധാരണ പ്രമോഷൻ പരിപാടിയെ മറികടന്ന് ഒരു സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത പരിപാടി മധുരയിലെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി.
വേദിയിലെത്തിയ സൂര്യ മധുരയുമായി തനിക്കുള്ള ആത്മബന്ധം പങ്കുവച്ചു. "28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ സ്നേഹമാണ്," എന്നാണ് ആരാധകരോട് നടൻ പറഞ്ഞത്. ചിത്രത്തിൽ താനല്ല, കറുപ്പു സ്വാമിയാണ് യഥാർഥ നായകൻ എന്നും നടൻ പറഞ്ഞു. സംവിധായകൻ ആർജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീത സംവിധായകൻ സായി അഭ്യങ്കറിന്റെ പ്രതിഭയെയും സൂര്യ പ്രശംസിച്ചു. തൃഷ കൃഷ്ണ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കും എന്ന് 'കറുപ്പ്' ടീം വ്യക്തമാക്കി.
രണ്ട് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് 'കറുപ്പ്' തിയേറ്ററുകളിലേക്ക് എത്തുന്നതെന്നാണ് സംവിധായകൻ ആർജെ ബാലാജി പറഞ്ഞത്. ഈ ചിത്രം ഒരു വലിയ ദൃശ്യ-സംഗീതാനുഭവമാകുമെന്ന് സംഗീത സംവിധായകൻ സായി അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിർമാതാവ് എസ്.ആർ. പ്രഭു ഉൾപ്പെടെയുള്ള ടീമംഗങ്ങൾ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനൽകി. 2026 മെയ് 14ന് തിയേറ്ററുകളിൽ എത്തുന്ന 'കറുപ്പ്', തമിഴ് സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി, മൻസൂർ അലി ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഡ്രീം വാര്യർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിർ ചേർന്നാണ് 'കറുപ്പ്' നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരവേന്ദ്രരാജ് ഭാസ്കരൻ, രചന - അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപി കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ, ഛായാഗ്രഹണം - ജി.കെ. വിഷ്ണു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, എഡിറ്റർ - ആർ. കലൈവാണൻ, സംഘടനം - വിക്രം മോർ, നൃത്തസംവിധാനം - ഷോബി, സാന്റി, അനുഷ വിശ്വനാഥൻ, ഗാനരചന - പാ വിജയ്, വിവേക്, വിഷ്ണു എടവൻ, അസൽ കോളാർ, ആദേഷ് കൃഷ്ണ, സെംവി, അരുൺ ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - പെരുമാൾ സെൽവം, മേക്കപ്പ് - വിനോദ് സുകുമാരൻ. പിആർഒ: പ്രതീഷ് ശേഖർ.