അവളുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടത്; ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി

ജൂലൈ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി.
ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി.Source: Screen grab/ Janaki V vs State Of Kerala - Trailer
Published on

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടേയും, അനുപമ പരമേശ്വരൻ്റെയും തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് മിനിറ്റ് 25 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ജൂലൈ 17 വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സിനിമയുടെ പേരിലും കഥാപാത്രത്തിലും 'ജാനകി വി' എന്ന മാറ്റം വരുത്തിയ ചിത്രത്തിൻ്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ട്രെയിലറിൽ ടൈറ്റിൽ, സബ്-ടൈറ്റിൽ തുടങ്ങിയിടങ്ങളിലെല്ലാം അനുപമ പരമേശ്വരൻ്റെ പേര് ജാനകി വി. എന്നാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിൽ അഭിഭാഷകനായ ഡേവിഡ് ഏബൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളോടെയുള്ള നിരവധി രംഗങ്ങൾ ട്രെയിലറിൽ കാണാം. അവളുടെ ശബ്ദമാണ് ഇനി ഇവിടെ മുഴങ്ങേണ്ടതെന്ന സുരേഷ് ഗോപിയുടെ ഡയലോഗോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. മാധവ് സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി.
"തിയേറ്റര്‍ റിലീസ് സമയത്ത് വിജയിച്ചിരുന്നെങ്കില്‍ അത് വലിയ സംഭവമായേനെ"; സ്താനാര്‍ത്തി ശ്രീകുട്ടനെ കുറിച്ച് വിനേഷ് വിശ്വനാഥ്

ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പേരില്‍ മാറ്റം വരുത്തണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തോടെയാണ് ചിത്രം വിവാദങ്ങളുടെ കേന്ദ്രമായത്. നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു. സെന്‍സർ ബോർഡ് നിർദേശത്തെ തുടര്‍ന്ന് ജാനകി എന്ന പേര് മാറ്റി 'ജാനകി വി' എന്നാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് പോലെ സിനിമയിലെ കോടതി രംഗങ്ങളില്‍ രണ്ടിടത്ത് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യുമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ആദ്യം 96 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദേശിച്ചത്. പിന്നീട് അത് സിനിമയുടെ ടൈറ്റിലിന്റെ പേര് മാറ്റണമെന്നും കോടതി രംഗത്തില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നുമുള്ള രണ്ട് ആവശ്യമാവുകയും അത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സിനിമയിലെ 'ജാനകി' എന്ന കഥാപാത്രം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. സീതാദേവിയുടെ മറ്റൊരു പേരാണ് 'ജാനകി' എന്നും ഈ ചിത്രീകരണം സീതാദേവിയുടെ അന്തസിനെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും അതുവഴി മതവികാരങ്ങള്‍ വ്രണപെടുമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. കോസ്‌മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com