

കൊച്ചി: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കൾ. ഉച്ചയ്ക്ക് 2.15 കോടതി ഹർജി പരിഗണിക്കും. ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ് ‘ജന നായകൻ’.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം, ഒരു മാസം മുമ്പ് തന്നെ സെൻസർ സർട്ടിഫിക്കേഷനായി ചിത്രം സമർപ്പിച്ചിരുന്നു. ഡിസംബർ 19ന് ചിത്രം കണ്ട സെൻസർ ബോർഡ് അംഗങ്ങൾ 10 കട്ടുകൾ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിർദേശിച്ച മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നത് വിജയ് ആരാധകരെയും നിർമാതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ വിതരണവും മറ്റ് അനുബന്ധ കാര്യങ്ങളും സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ.
സർട്ടിഫിക്കേഷൻ വൈകിയതിന് പിന്നാലെ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുകയാണ്. സെൻസർ ബോർഡ് ആഴ്ചകൾക്ക് മുമ്പ് തന്നെ ചിത്രത്തിന് 'UA' സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തിട്ടും ഔദ്യോഗിക ക്ലിയറൻസ് നൽകാത്തത് അദൃശ്യമായ ചില ഇടപെടലുകൾ മൂലമാണോ എന്ന ചോദ്യമാണ് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ ഉന്നയിച്ചത്.
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
'ജന നായക'ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഓ: പ്രതീഷ് ശേഖർ.