നടൻ വിജയ് വർമയും തെന്നിന്ത്യൻ താരസുന്ദരി തമന്നയുമായുള്ള പ്രണയം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും, പിപാടികളുമെല്ലാം സോഷ്യൽമീഡിയയിലും വൈറലായിരുന്നു. പിന്നീട് തമന്ന വിജയ് ബന്ധം തകർന്നതായി വാർത്തകൾ പുറത്തുവന്നു, പിറകെ ഇരുവരുടേയും ചിത്രങ്ങളും അപ്രത്യക്ഷമായി. വിജയ് സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ മറി നിന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ വിഷമഘട്ടത്തെ വിവരിച്ച് എത്തിയിരിക്കുകയാണ് വിജയ് വർമ.
തമന്നയുമായുള്ള ബന്ധം പൊതു സമൂഹത്തിൽ ചർച്ചയായത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നടൻ പറഞ്ഞു. ആളുകള്‍ പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന്‍ തുടങ്ങി.അത് തന്റെ തന്‍റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചുവെന്നും വിജയ് വർമ പറയുന്നു. എല്ലാ ദിവസവും താൻ വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായെന്നും വിജയ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇത് തന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. 'എനിക്ക് അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. കാര്യങ്ങൾ സ്വന്തം നിയന്ത്രണത്തിലല്ലാതെയായി. ജീവിതവും തീരുമാനങ്ങളുമെല്ലാം ആളുകൾ വിലയിരുത്താൻ തുടങ്ങി. അതുകൊണ്ടാണ് താൻ ഉൾവലിഞ്ഞതെന്നും വിജയ് വെളിപ്പെടുത്തി.
പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ലെന്നും ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താൽപര്യമെന്നും കരിയറില്‍ മുൻപൊരിക്കലും ഇതുപോലൊരു സമയം ഉണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. 2023 ലാണ് തമന്നയും വിജയ്‌യും തമ്മിൽ പ്രണയത്തിലായത്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് തമന്നയാണ് വിജയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്‌യും തമന്നയും പ്രണയത്തിലായത്. പ്രണയം അവസാനിപ്പിച്ച വിവരം ഇരുവരുടേയും അടുത്ത സുഹൃത്താണ് സ്ഥിരീകരിച്ചത്.