തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുമായി ബന്ധപ്പെട്ട താരങ്ങളുടെ പ്രതികരണങ്ങലും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണപ്പയിലെ നായകൻ വിഷ്ണു മഞ്ജു നടത്തിയ ഒരു തുറന്നു പറച്ചിലാണ് വൈറലായിരിക്കുന്നത്. എന്തു കൊണ്ട് ഒരു ബോളിവുഡ് സംവിധായകൻ കണ്ണപ്പ ചെയ്തു എന്ന ചോദ്യത്തിനുള്ള നടന്റെ മറുപടിയാണ് ചർച്ചയാകുന്നത്.
'എന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. അതുകൊണ്ടു തന്നെ കണ്ണപ്പയുടെ സ്ക്രിപ്റ്റുമായി തെലുങ്കിലെ മുൻനിര സംവിധായകരെ സമീപിച്ചിരുന്നെങ്കിൽ ആരും എന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമായിരുന്നില്ല" എന്നായിരുന്നു വിഷ്ണു മഞ്ജുവിന്റെ മറുപടി.
'മഹാഭാരതം' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഒരു ഇന്ത്യൻ ഇതിഹാസം അതിഗംഭീരമായി അവതരിപ്പിച്ച വ്യക്തിയാണ് മുകേഷ് കുമാർ സിംഗ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് കണ്ണപ്പ. എങ്കിലും താൻ ആ ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചു. ഒളിഞ്ഞിരിക്കുന്ന ഒരു രത്മാണ് അദ്ദേഹമെന്നും അത്തരം പ്രതിഭകളെ മുൻനിരയിൽ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്നും നടൻ പറഞ്ഞു.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.