

ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്ന തരത്തിൽ മുൻപ് വന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ നടി മീര. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മഹേഷ് ഭട്ട് മികച്ച സംവിധായകൻ ആണെന്നും നടി പറഞ്ഞു. 'ദ ബ്ലൂ ട്രൂ ഡിജിറ്റൽ' പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മീര.
പുതിയ ചിത്രം 'സൈക്കോ'യുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മീര. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ തനിക്ക് വലിയ വിഷമമുണ്ടെന്ന് താരം അറിയിച്ചു. മഹേഷ് ഭട്ടിനും ആലിയ ഭട്ടിനും തന്റെ സിനിമ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അവർക്ക് അത് വളരെ ഇഷ്ടപ്പെടുമായിരുന്നു എന്നും മീര പറഞ്ഞു. "ഞാൻ അവരുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് ആലിയ എന്റെ കൂടെയായിരുന്നു ഉറങ്ങിയിരുന്നത്. അവൾ അന്ന് പഠനത്തിൽ വളരെ മിടുക്കിയായിരുന്നു," മീര ഓർത്തെടുത്തു.
മഹേഷ് ഭട്ട് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്ന തരത്തിൽ മുൻപ് വന്ന വാർത്തകൾ മീര തള്ളിക്കളഞ്ഞു. "അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം വളരെ നല്ലൊരു സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം ഇനിയും സഹകരിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്," മീര വ്യക്തമാക്കി.
2005ൽ സോണി റസ്ദാൻ സംവിധാനം ചെയ്ത 'നസർ' എന്ന ചിത്രത്തിലൂടെയാണ് മീര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മഹേഷ് ഭട്ട് ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. കുറച്ച് വർഷങ്ങൾക്ക് മുൻപ്, മഹേഷ് ഭട്ട് തന്നെ പലതവണ തല്ലിയെന്നും തന്റെ കാര്യങ്ങളിൽ അമിതമായി ഇടപെട്ടിരുന്നുവെന്നും മീര പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ, നടി തന്നെ ഈ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്.
മുൻപ്, മഹേഷ് ഭട്ടും സോണി റസ്ദാനും ഈ ആരോപണങ്ങൾ തള്ളുകയും മീരയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.