

കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ട്രോളുകളിൽ നിറയുന്നു. കഴിഞ്ഞ ദിവസമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ആയത്. വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പ്രത്യേകിച്ച്, ഒരു മലയാളി യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. വിമർശനങ്ങൾക്ക് മാത്രമല്ല ട്രോളുകൾക്കും.
ഇന്ത്യ വൈകാതെ ഇസ്ലാമിക രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ട്രെയ്‌ലർ ആരംഭിക്കുന്നത് തന്നെ. ഇന്ത്യയിൽ ആകെ 'ലവ് ജിഹാദ്' നടക്കുന്നു എന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കേരളത്തിൽ നിന്നുള്ള ഒരു യുവതിയുടെ കഥയും സിനിമയിൽ പറയുന്നുണ്ട്. കേരളത്തിന്റെ പേരിട്ട് ഇത്തരത്തിൽ വിദ്വേഷം പരത്തരുത് എന്നാണ് ഭൂരിഭാഗം കമന്റുകളും. 'ഹൃദയം' സിനിമയിലെ ബീഫ് കഴിക്കുന്ന സീനുമായി ചേർത്തുവച്ച് 'കേരള സ്റ്റോറി 2' അണിയറപ്രവർത്തകരെ ട്രോളുന്നവരേയും സോഷ്യൽ മീഡിയയിൽ കാണാം. 'അടുത്ത നാഷണൽ അവാർഡിനുള്ള ഐറ്റം' എന്ന് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് 'ദി കേരള സ്റ്റോറി 2'ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ' 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.